കൊച്ചി: ബ്രഹ്മപുരം കെന്റ് മഹൽ ഭവന സമുച്ചയത്തിലെ മലിനജലം സംസ്‌കരിച്ചത് കാനയിലൂടെ പുറത്തേയ്‌ക്ക് ഒഴുക്കാൻ അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് കെന്റ് മഹൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജലം പുറത്തേയ്‌ക്ക് ഒഴുക്കുന്നതിനെതിരെ സമീപവാസികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. മലിനജലം പുറത്തേയ്‌ക്ക് ഒഴുക്കുന്നില്ലെന്ന് അസോസിയേഷൻ സെക്രട്ടറി മിലി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച ശുചീകരിച്ച ജലമാണ് കാനയിലൂടെ പുറത്തേയ്‌ക്ക് ഒഴുക്കുന്നത്. ഇത് മലിനജലമല്ല. പരിസരവാസികൾ എതിർത്തതുമൂലം ടാങ്കർ ലോറികളിൽ ജലം പുറത്തുകളയുകയാണ്. ഒരുലക്ഷം ലിറ്ററോളം വെള്ളമാണ് പ്രതിദിനം ഒഴുക്കേണ്ടത്.
ആറു ടവറുകളിലെ 465 അപ്പാർട്ടുമെന്റുകളിൽ 1,500 പേരാണ് താമസിക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ കോടതി നിർദ്ദേശം നടപ്പാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |