ആലപ്പുഴ: വർഷങ്ങളായി പരിഷ്‌ക്കാരമില്ലാത്ത സ്റ്റാഫ് പാറ്റേണും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങളും പ്രതിസന്ധി ഉയർത്തുന്നതായി സ്കൂൾ അനദ്ധ്യാപകർ. ഒഴിവുകൾ നികത്താത്തതും അധിക ചുമതലകളും കാരണം വലിയ മാനസിക പ്രയാസമാണ് ഇവർ അനുഭവിക്കുന്നത്.ജീവനക്കാരുടെ കുറവ് കാരണം, ഓഫീസ് ജോലികൾക്ക് പുറമേ കുടിവെള്ള ടാങ്ക് നിറയ്ക്കൽ അടക്കം വിദ്യാലയത്തിലെ എല്ലാ അടിസ്ഥാന കാര്യങ്ങളിലും അനദ്ധ്യാപകരുടെ കൈകൾ എത്തേണ്ടതുണ്ട്.
ഹയർ സെക്കൻഡറിയിൽ ആവശ്യത്തിന് സ്റ്റാഫുകളില്ലാത്തതിനാൽ അമിത ജോലിഭാരം തേടിവരുന്നതും സ്കൂളുകളിലെ അനദ്ധ്യാപകരെയാണ്. ലാബ് അസിസ്റ്റന്റുമാരുണ്ടെങ്കിലും അവർ ക്ലറിക്കൽ ജോലികൾ ചെയ്യില്ല. അതോടെ ഹയർസെക്കൻഡറിയുടെ പരീക്ഷാദിനങ്ങളിൽ ചോദ്യപ്പേപ്പറിന് കാവലിരിക്കലടക്കം രാപകൽ സർവീസിനാണ് തങ്ങളെ നിയോഗിക്കുന്നതെന്ന് കേരള ഏയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആരോപിക്കുന്നു.
അനുപാതം പഴയപടി
# കെ.ഇ.ആർ നിലവിൽ വന്ന് അര നൂറ്റാണ്ട് പിന്നിട്ടിട്ടും അനദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കാലോചിതമായ മാറ്റം വന്നിട്ടില്ല
# നിലവിലെ അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 : 700 ആണ്. ഇത് 1000 : 500 ആയി പരിഷ്ക്കരിക്കണമെന്നാണ് അനദ്ധ്യാപകരുടെ ആവശ്യം
# അനുപാതം കണക്കാക്കുമ്പോൾ എൽ.പി അറ്റാച്ച്ഡ് ഹൈസ്കൂളിലെ ലോവർ പ്രൈമറി വിദ്യാർത്ഥികളുടെ എണ്ണം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്
# സ്പെഷ്യൽ സ്കൂളുകളിലെ മേട്രൺ തസ്തികയിലുള്ളവർക്ക് വിശ്രമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്
ജില്ലയിൽ
എയ്ഡഡ് സ്കൂളുകൾ: 100
അനദ്ധ്യാപകർ : 400
നിയമനങ്ങൾ കൃത്യസമയത്ത് നടത്താത്തത് കാരണമാണ് അനദ്ധ്യാപകരുടെ ജോലി ഭാരം ഇരട്ടിക്കുന്നത്. നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലംഉണ്ടായില്ല
- എൻ.ഹരീഷ്, കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |