
മാളികമുക്കിൽ അപകടം പതിവായി
ആലപ്പുഴ : നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ മാളികമുക്കിൽ അടിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കയറുന്ന വാഹനങ്ങളും സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചുള്ള അപകടങ്ങൾ പതിവാകുന്നു.
ഇന്നലെ രാവിലെ അടിപ്പാതയിൽ നിന്ന് കയറിവന്ന ഇരുചക്രവാഹനത്തിലേക്ക് ഇടിക്കാതിരിക്കാൻ വെട്ടിച്ച സർവീസ് റോഡിലൂടെ വരികയായിരുന്ന കാർ അപകടത്തിൽപ്പെട്ടു. വെട്ടിച്ചപ്പോൾ വട്ടംകറങ്ങിയ കാർ ആദ്യം രക്ഷിക്കാൻ ശ്രമിച്ച ഇരുചക്രവാഹനത്തിൽ തന്നെ വന്നിടിച്ചു. കാർ ഡ്രൈവറായ സ്ത്രീക്കും, സ്കൂട്ടർ യാത്രികരായ കാഞ്ഞിരംചിറ കുട്ടിപ്പൊള്ളയിൽ വീട്ടിൽ ഉത്തമൻ, ബന്ധു പ്രവീൺ എന്നിവക്കും പരിക്കേറ്റു. കഴിഞ്ഞയാഴ്ച്ച ഇതേ ഭാഗത്ത് സമാനമായുണ്ടായ അപകടത്തിൽ സ്കൂൾ യാത്രികയായ സ്ത്രീയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു.പ്രദേശത്ത് വേഗത നിയന്ത്രിക്കുന്നതിന് യാതൊരു ക്രമീകരണങ്ങളുമില്ലാത്തതാണ് അപകടം വിളിച്ചുവരുത്തുന്നത്.
സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം
അടിപ്പാതയിൽ നിന്ന് കയറിവരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലെ വാഹനങ്ങൾ കാണാനാകില്ല
അടിപ്പാതയോടടുക്കുന്ന ഭാഗത്ത് സർവീസ് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാണ് ആവശ്യം
നേരത്തേ, നാട്ടുകാർ ചേർന്ന് ഈ പ്രദേശത്ത് പ്ലാസ്റ്റിക്ക് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു
തുടർച്ചയായ അപകടങ്ങളിൽ അത് തകർന്നു. സ്ഥിരമായ ബാരിക്കേഡ് സംവിധാനവും റോഡിൽ സ്പീഡ് ബ്രേക്കറും വേണം
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗം. അതിന് അധികൃതർ തയ്യാറാകണം
- ബേബി ലൂയിസ്, കാഞ്ഞിരംചിറ വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |