SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.55 AM IST

10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും 

READ ENGLISH VERSION
mohanlal

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍ വാരിയറായി പ്രവര്‍ത്തിക്കാന്‍ നടന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാന്‍ വാരിയേഴ്‌സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.കേന്ദ്ര ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്ത് നടത്തിയ ഇന്റര്‍ ഏജന്‍സി കോഓര്‍ഡിനേഷന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോള്‍ ആകെ 2575 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി 1589 ഗ്രാം എം.ഡി.എം.എ, 146.490 കി.ഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 11 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 141 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വിദേശികളെ ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അറസ്റ്റ് നടപടികളോടൊപ്പം തന്നെ ബോധവത്ക്കരണവും പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി നാളിതുവരെ വിവിധ ജില്ലകളിലായി 1526 ബോധവത്കരണ ക്ലാസുകളും 138 കൗണ്‍സിലിംഗുകളും നടത്തിയിട്ടുണ്ട്. ലഹരി വ്യാപനം തടയുക, ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നീ ഉദ്ദേശ്യ ലക്ഷ്യത്തോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം T-INT എന്ന് പേരില്‍ പുതിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്. തൂഫാന്‍ സ്‌ട്രൈക്ക്, തൂഫാന്‍ വാരിയേഴ്‌സ്, തൂഫാന്‍ കെയര്‍ എന്നീ മൂന്നു ഘട്ടങ്ങളിലായി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വണ്‍ മില്ല്യണ്‍ തൂഫാന്‍ ഗോള്‍സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ സഹകരണം നിര്‍ണായകമാണ്. തൂഫാന്‍ പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ ഏജന്‍സികളും അവരുടെ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എയര്‍പോര്‍ട്ടുകള്‍, സീപോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ സമയബന്ധിതമായി യോഗങ്ങള്‍ ചേരും. ശാസ്ത്രീയ നടപടിക്രമങ്ങളിലൂടെ ലഹരിവേട്ട ഫലപ്രദമാക്കും. ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിന് പോലീസ് നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.


വിവിധ കേന്ദ്ര എജന്‍സികള്‍ ഈ പദ്ധതിക്ക് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ ഉണ്ടായ അഭിപ്രായങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തും. മാത്രമല്ല കൂടുതല്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കുമെന്നും അദ്ദേഹം അറിയിച്ചു.


വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് നടന്ന ഇന്റര്‍ ഏജന്‍സി കോഓര്‍ഡിനേഷന്‍ യോഗത്തില്‍ ആഭ്യന്തര വകുപ്പുമന്ത്രിക്ക് പുറമേ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവും റിട്ടയേര്‍ഡ് ഡി.ജി.പിയുമായ എ.ഹേമചന്ദ്രന്‍ എന്നിവരും പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ്, കോസ്റ്റല്‍ പോലീസ്, സംസ്ഥാന ഇന്റലിജന്‍സ്, കേരള എക്‌സൈസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, എസ്.ഐ.ബി, ഡി.ആര്‍.ഐ, എഫ്.ആര്‍.ആര്‍.ഒ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN, MOHANLAL, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA