
ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യകേന്ദ്രത്തിലാക്കിയ മകനും സുഹൃത്തും അറസ്റ്റിലായി. തോപ്രാംകുടി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ് (27), സുഹൃത്ത് പാലക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ (29) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ പാലക്കാട് സ്വദേശികളായ മറ്റ് മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്.
തോപ്രാംകുടി പടമുഖം കൊച്ചുപറമ്പിൽ കെ.കെ. മോഹൻദാസിനെ (56) കാറിലെത്തിയ മകൻ ദീപുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിനു സമീപത്തുനിന്നാണ് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയത്. തുടർന്ന് മോഹൻദാസിന്റെ സഹോദരി കെ.കെ. ഷൈല ഇടുക്കി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് മുണ്ടൂരിലുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ മാനസികരോഗ ചികിത്സക്കായി മോഹൻദാസിനെ എത്തിച്ചതായി കണ്ടെത്തി. പൊലീസ് മോഹൻദാസിനെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു.ഇടുക്കി കോടതിയിൽ ഹാജരാക്കിയ മോഹൻദാസിനെ അദ്ദേഹത്തിന്റെ താത്പര്യപ്രകാരം സഹോദരിക്കൊപ്പം വിട്ടയച്ചു.
ഭാര്യയും മൂന്നു മക്കളുമുള്ള മോഹൻദാസ് അവരുമായി വർഷങ്ങളായി അകൽച്ചയിലാണ്. സഹോദരിക്കും ഭർത്താവിനുമൊപ്പം കട്ടപ്പനയിലാണ് താമസം. തോപ്രാംകുടിയിൽ മോഹൻദാസിന്റെ പേരിലുള്ള സ്വത്ത് സംബന്ധിച്ച് മക്കളുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മുമ്പ് മോഹൻദാസിനെ പോക്സോ കേസിലടക്കം കുടുക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |