
ന്യൂഡൽഹി: പ്രത്യേക ബ്ളോക്കായി പരിഗണിക്കാനും നാഷണലിസ്റ്റ് സിറ്റിസൺഷിപ്പ് പാർട്ടി ഒഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ലയിക്കാനുമുള്ള 20 തൃണമൂൽ വിമത എം.പിമാരുടെ അപേക്ഷയിൽ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. തീരുമാനമെടുക്കും മുൻപ് ഔദ്യോഗിക വിഭാഗവുമായി ചർച്ച നടത്തും. വിമത എം.പിമാരുടെ നീക്കത്തെ എതിർത്ത് മമതാ ബാനർജിക്കുവേണ്ടി അഭിഷേക് ബാനർജി നൽകിയ കത്തിന് സ്‌പീക്കറുടെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമതാ പക്ഷത്തിന്റെ വാദം കേട്ട ശേഷമേ വിമതരെ വിളിക്കൂ. പിളർപ്പ് അല്ലെങ്കിൽ ലയനം സംബന്ധിച്ച തീരുമാനങ്ങളുമായി ബന്ധപ്പെട്ട പതിവ് നടപടിക്രമമാണിതെന്നും സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. പക്ഷപാതമില്ലാതെ പെരുമാറേണ്ടത് സ്പീക്കറുടെ കടമയാണെന്ന് മമതാ വിഭാഗം നേതാവായ സൗഗത റോയ് പറഞ്ഞു.
എൻ.സി.പി.ഐയ്‌ക്ക്
പുതിയ അദ്ധ്യക്ഷ
വിമത തൃണമൂൽ എം.പിമാരുടെ ലയന പ്രഖ്യാപനത്തോടെ വാർത്തകളിൽ നിറഞ്ഞ എൻ.സി.പി.ഐയുടെ പുതിയ പ്രസിഡന്റായി ജ്യോതിപ്രകാശ് ചാറ്റർജിയെ തിരഞ്ഞെടുത്തു. തൃണമൂൽ വിമത എം.പി കകോലി ഘോഷ് ദസ്‌തിദാറാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടി സ്ഥാപകയായ ഷെവ്‌ലി കുണ്ടു പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ദസ്തിദാർ അദ്ധ്യക്ഷയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അതേസമയം ജ്യോതി പ്രകാശിന്റെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് ജനറൽ സെക്രട്ടറി ശന്തനു ദേ പറഞ്ഞു. ജ്യോതിപ്രകാശ് ചാറ്റർജി ആരാണെന്നും അറിയില്ല. പാർട്ടിയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. വലിയ നേതാക്കൾ വരുന്നത് നല്ല കാര്യം. പക്ഷേ ഒന്നും ഞങ്ങളോട് പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |