
ന്യൂഡൽഹി: പരസ്പരബന്ധിതമായ ലോകത്ത്, പരസ്‌പര വിശ്വാസത്തിലൂന്നിയ പങ്കാളിത്തങ്ങളേ വിജയിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിലെ എവിയാനിൽ നടന്ന ജി 7 ഉച്ചകോടിയിലെ ഔട്ട്റീച്ച് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിശ്ചിതത്വം നിറഞ്ഞ ലോകത്ത്, വ്യാപാരവും സാങ്കേതികവിദ്യയും സ്ഥാപിത താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നത് വിശ്വാസക്കുറവിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ എല്ലായ്പ്പോഴും 'മനുഷ്യത്വം ആദ്യം" എന്ന തത്വമാണ് പിന്തുടരുന്നത്. ഊർജ്ജം, ഭക്ഷണം, ആരോഗ്യം, സൈബർ, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ലോകം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ മനുഷ്യരാശിയുടെ പുരോഗതിക്കും സമൃദ്ധിക്കും അനിവാര്യമാണ്. കൊവിഡ് മഹാമാരി നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് ആഗോള പങ്കാളിത്തങ്ങളിൽ വിശ്വാസവും സുതാര്യതയും വളർത്തിയെടുക്കാൻ അദ്ദേഹം രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. പങ്കാളിത്തങ്ങൾ ഐക്യത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലാകണം. സംഭാഷണങ്ങൾക്കും നയതന്ത്രത്തിനും ഊന്നൽ നൽകി സമാധാനവും സ്ഥിരതയും ഉറപ്പാക്കണം. ഇതിനുള്ള ഏറ്റവും വലിയ തടസം അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാമർ, കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തുടങ്ങിയ നേതാക്കളുമായി സൗഹൃദ ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |