
മുംബയ്: ബംഗാളിലെ മമതയാകുമോ മഹാരാഷ്ട്രയിലെ ഉദ്ധവ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) പിളർപ്പിലേക്ക് അടുത്തതായി
റിപ്പോർട്ട്. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിട്ടേക്കും. ഇവർ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ 2022ലെ നാടകീയമായ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏൽക്കുന്ന വലിയ പ്രഹരമാകുമിത്. അതിനിടെ പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് കൂടെ നിറുത്തില്ലെന്ന് ഉദ്ധവ് പ്രതികരിച്ചു. പിളർപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുംബയിലെ ഉദ്ധവിന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. പിന്നാലെ വൻ പിളർപ്പിലേക്കെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. പല നേതാക്കളും കൃത്യമായ ഒരുത്തരം നൽകാത്തതിനാൽ എന്താണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചിത്രമെന്ന് വ്യക്തമല്ല.
പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്തിലുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. സമാന രീതിയിൽ ഉദ്ധവ് വിഭാഗം ശിവസേനയും എത്തുമെന്നാണ് വിലയിരുത്തൽ.
'ഓപ്പറേഷൻ ടൈഗർ'
ഉദ്ധവ് താക്കറെ ക്യാമ്പിൽ നിന്നുള്ള കൂറുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നടത്തിയ ശ്രമമാണ് 'ഓപ്പറേഷൻ ടൈഗർ' എന്നറിയപ്പെടുന്നത്. ഷിൻഡെ വിഭാഗം നിരവധി ഉദ്ധവ് വിഭാഗം നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലും ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഉദ്ധവ് വിഭാഗം എം.പിമാർ ഏക്നാഥ് ഷിൻഡെയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ പ്രതാപ് ജാദവ് അവകാശപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |