
ചെന്നൈ: ഭീകരർക്കെതിരെ ധീരമായി പോരാടിയതിന് 'കീർത്തിചക്ര' ലഭിച്ച തേനിയിലെ കുംഭം സ്വദേശിയായ കരസേനാ സൈനികൻ ലാൻസ് നായിക് എ. മീനാക്ഷി സുന്ദരത്തിനെ തമിഴ്നാട് സർക്കാർ ആദരിച്ചു. മീനാക്ഷി സുന്ദരത്തിന്റെ കുടുംബത്തെ തന്റെ ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആദരിക്കുകയായിരുന്നു. മീനാക്ഷി സുന്ദരത്തിന്റെ കുഞ്ഞുമായി വിജയ് കുറച്ചു നേരം മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്നു. മീനാക്ഷി സുന്ദരത്തിന് 48 ലക്ഷം രൂപയുടെ ചെക്ക് വിജയ് സമ്മാനിച്ചു.
2024 ഡിസംബർ 19 ന് ജമ്മു കാശ്മീരിലെ കുൽഗാം പ്രദേശത്ത് തീവ്രവാദികൾക്കെതിരായ ഒരു ഓപ്പറേഷനിൽ മുഖത്തും തോളിലും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മീനാക്ഷി സുന്ദരം, പിന്മാറാതെ പോരാടി തീവ്രവാദികളെ പരാജയപ്പെടുത്തിയിരുന്നു. അസാധാരണമായ ധീരതയ്ക്കുള്ള അംഗീകാരമായി, 8ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ, ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സമാധാനകാല ധീരതാ അവാർഡായ കീർത്തി ചക്ര അദ്ദേഹത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ജീവൻ പോലും വകവയ്ക്കാതെ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കായി സമർപ്പണത്തോടെ പ്രവർത്തിച്ച മീനാക്ഷി സുന്ദരം തമിഴ് നാടിന് അഭിമാനം പകരുകയും യുവതലമുറയിൽ വീരത്വവും ത്യാഗവും വളർത്തിയെടുക്കുകയും ചെയ്തു. ശേഷം നാട്ടിലെത്തിയ വീര സൈനികനെ ജനം മാലയിട്ട് സ്വീകരിച്ചാണ് വീട്ടിലേക്ക് ആനയിച്ചത്. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി ടി. ശരത്കുമാർ, ചീഫ് സെക്രട്ടറി ഡോ. എം. സായികുമാർ,പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് തക്കർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |