
ന്യൂഡൽഹി: സിവിൽ ഡ്രസിലടക്കം 'ഇന്ത്യൻ' ഭാവം അതിന്റെ പൂർണാർത്ഥത്തിൽ കരസേനയിൽ നടപ്പാക്കുന്നു. പുരുഷ ഉദ്യോഗസ്ഥരുടെ ഫോർമൽ സിവിൽ ഡ്രസിൽ തനത് ഇന്ത്യൻ ബന്ധി ജാക്കറ്റ് ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ നേതാക്കൾ ധരിച്ചു ഹിറ്റായ ജാക്കറ്റാണിത്. ഫുൾസ്ലീവ് ഷർട്ടിന് മുകളിലായി ധരിക്കാം. ഒപ്പം ഫോർമൽ ട്രൗസറുകളും, കാൽപാദം പൂർണമായും പുറത്തുകാണാത്ത തരത്തിലുള്ള ചെരുപ്പുകളുമാകാം. വനിതാ ഉദ്യോഗസ്ഥർക്ക് ഇളം നിറത്തിലുള്ള സാരികൾ, കുർത്ത-സൽവാർ, കണങ്കാൽ വരെ നീളമുള്ള പാന്റ്, ദുപ്പട്ട എന്നിവ ധരിക്കാം. പുതിയ ആർമി യൂണിഫോംസ് 2026 ലഘുലേഖയിലാണ് മാറ്റങ്ങൾ ഉൾക്കൊള്ളിച്ചത്. കൊളൊണിയൽ കാല ചിഹ്നങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണിത്. പ്രതിരോധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കുന്നത് കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റാങ്ക് വ്യത്യാസമില്ലാതെ, ശൈത്യകാലത്ത് ഉപയോഗിക്കാൻ പുതിയ ബാറ്റിൽ ജാക്കറ്റ് വിതരണം ചെയ്യും. നിലവിലെ ജേഴ്സി മാതൃകയിലുള്ള ശൈത്യകാല യുണിഫോം 2029 ജൂൺ മാസത്തോടെ പൂർണമായും ഒഴിവാക്കും. 'റോയൽ' തുടങ്ങിയ കൊളൊണിയൽ കാലത്തെ പദപ്രയോഗങ്ങൾ ഇനി സേനയിൽ ഉപയോഗിക്കില്ല.
വാൾ ഉപയോഗിക്കുന്നതിൽ
നിയന്ത്രണം
സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സൈനിക ദിന പരേഡ്,ഗാർഡ് ഒഫ് ഹോണർ തുടങ്ങിയ അവസരങ്ങളിൽ പരേഡ് കമാൻഡർമാർ,കണ്ടിജന്റ് കമാൻഡർമാർ എന്നിവർക്കു മാത്രമെ ഇനി വാളുകൾ കൊണ്ടുപോകാൻ അനുവാദമുള്ളു. റിവ്യൂവിംഗ് ഓഫീസർമാർ വാൾ ധരിക്കണമെന്നത് അനിവാര്യമല്ല. രാഷ്ട്രപതി ഭവൻ,രാജ്ഭവൻ എന്നിവിടങ്ങളിലെ ചടങ്ങുകളിൽ, യൂണിഫോമിലെ ആയുധസാമഗ്രികൾ സൂക്ഷിക്കുന്ന പൗച്ച് ബെൽറ്റ് ഒഴിവാക്കി.
പൊട്ടു വേണ്ട,
സിന്ദൂരമാകാം
വനിതാ ഉദ്യോഗസ്ഥർക്ക് ലിപ്‌സ്റ്റിക്, പൊട്ട്, നിറമുള്ള നെയിൽ പോളിഷ്, മൂക്കുത്തി എന്നിവയ്‌ക്ക് വിലക്ക്. സിന്ദൂരമിടാം. പക്ഷെയത് തൊപ്പിക്ക് കീഴിൽ ദൃശ്യമാകുന്ന തരത്തിലാകരുത്. പുരുഷ ഉദ്യോഗസ്ഥരുടെ മീശയുടെ നീളം 12 സെന്റിമീറ്ററിൽ കൂടരുത്. ഡിയോഡറന്റുകളും, പെർഫ്യൂമും അനുവദനീയമല്ല. ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിക്കാം. പൂജാദിനം മാത്രം ചരടു കെട്ടാം. ബ്രേസ്‌ലെറ്റ് പാടില്ല. അനുമതിയില്ലാതെയുള്ള മുടി-താടി വളർത്തൽ, ടാറ്റൂ, സൗന്ദര്യവർദ്ധക മേക്കപ്പ് എന്നിവയ്‌ക്കും വിലക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |