
ഉത്തരാഖണ്ഡിൽ യുവാവിനെ പോസ്റ്റ് ഓഫീസ് ജീവനക്കാരി പരസ്യമായി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. പോസ്റ്റ് ഓഫീസിലെത്തിയ യുവാവിനോട് 'ഞാന്‍ ഒരു പെണ്ണാണ്, നിന്നെ കള്ളക്കേസില്‍ കുടുക്കും' എന്ന് ജീവനക്കാരി ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
ഔദ്യോഗിക ആവശ്യത്തിനായാണ് യുവാവ് പോസ്റ്റ് ഓഫീസിലെത്തിയത്. എന്നാൽ സേവനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. തുടർന്ന് തനിക്കെതിരെ സംസാരിച്ചാല്‍ സ്ത്രീ എന്ന പദവി ദുരുപയോഗം ചെയ്ത് പൊലീസില്‍ പരാതി നല്‍കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. നിയമം ദുരുപയോഗം ചെയ്യുമെന്ന ജീവനക്കാരിയുടെ തുറന്നുപറച്ചില്‍ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
അധികാരത്തിന്റെയും സത്രീ സുരക്ഷാനിയമങ്ങളുടെയും ദുർവിനിയോഗമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് വീഡിയോ കണ്ടവർ കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളോട് സർക്കാർ ജീവനക്കാർ മാന്യമായി പെരുമാറണമെന്നും ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ റെയില്‍വേ, തപാല്‍ മന്ത്രാലയങ്ങളെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. സ്ത്രീ സുരക്ഷാനിയമങ്ങൾ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം സംഭവങ്ങൾ പുരുഷന്മാരുടെ ആത്മവിശ്വാസം തകർക്കുകയാണെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |