
ന്യൂഡൽഹി: കരയിലെ ആക്രമണത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണത്തിനുശേഷം ഏതുദിശയിലേക്കും ഗതിമാറ്റി ശത്രുവിനെ തിരഞ്ഞുപിടിച്ച് പ്രഹരിക്കാൻ ശേഷിയുള്ള മിസൈലാണിത്. 1500 കിലോമീറ്ററാണ് പ്രഹരശേഷി.
ഒഡീഷ തീരത്തെ ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം. വേഗത, ലക്ഷ്യം കണ്ടെത്തിയുളള പ്രഹരം എന്നിവ കൃത്യമായിരുന്നു.
നിർണായക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലെ മിടുക്കും ദീർഘദൂര ആക്രമണത്തിലെ കൃത്യതയും മിസൈൽ പരീക്ഷണത്തിൽ വ്യക്തമായെന്ന് പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഡി.ആർ.ഡി.ഒ ടീമിനെയും മറ്റ് പങ്കാളികളെയും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അഭിനന്ദിച്ചു. ഡി.ആർ.ഡി.ഒ, നാവികസേനാ ഉദ്യോഗസ്ഥർ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു
എൽ.ആർ.എൽ.എ.സി.എം:
ഡി.ആർ.ഡി.ഒയ്‌ക്ക് കീഴിലെ വിവിധ പരീക്ഷണശാലകളും പ്രതിരോധ സ്ഥാപനങ്ങളും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചത്. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലാണ് പ്രധാന ഗവേഷണം.
1,500 കിലോമീറ്റർ അകലെവരെയുള്ള ലക്ഷ്യങ്ങൾ തകർക്കും.
അന്തരീക്ഷത്തിൽ തങ്ങി ലക്ഷ്യം കണ്ടെത്തി പ്രഹരിക്കും.
ആണവ പോർമുനകൾ വഹിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |