
തിരുവനന്തപുരം: സ്‌കൂൾ കോമ്പൗണ്ടിലേക്ക് നായകൾ പ്രവേശിക്കുന്നത് തടയാൻ മതിയായ ഉയരത്തിൽ ചുറ്റുമതിലോ ഫെൻസിംഗോ നിർമ്മിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി. ഗേറ്റും ഉറപ്പാക്കാണം. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചാണ് മാർഗനിർദ്ദേശമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കി. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്കും ബാധകമാണ്. കേടുപാടുകൾ സംഭവിച്ച മതിലുകളും ഗേറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം. ഓരോ സ്‌കൂളിലും തെരുവ് നായ നിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണം. നോഡൽ ഓഫീസറുടെ പേരും ഫോൺനമ്പറും സ്‌കൂൾ പ്രവേശന കവാടത്തിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തെ അറിയിക്കുകയും വേണം. കോടതിയുടെ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നത് ഗൗരവമായ കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
നായയെ കണ്ടാൽ തദ്ദേശ
സ്ഥാപനത്തെ അറിയിക്കണം
#വിദ്യാലയ പരിസരത്ത് തെരുവ് നായകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ നോഡൽ ഓഫീസർ ഉടൻ തദ്ദേശഭരണ സ്ഥാപനത്തെ അറിയിക്കണം.
പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കാരണവശാലും തിരികെ സ്‌കൂൾ പരിസരത്തേക്ക് വിടരുത്.
# ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സ്‌കൂൾ പരിസരത്തോ കവാടത്തിന് സമീപമോ കൂട്ടിയിടരുത്. ശാസ്ത്രീയമായ മാലിന്യ സംസ്‌കാരണ രീതികൾ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം.
# തെരുവ് നായ്ക്കളോട് ഇടപെടുമ്പോൾ പാലിക്കേണ്ട സുരക്ഷാ രീതികൾ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷകൾ, ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം.
# തദ്ദേശഭരണ സ്ഥാപനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ സ്‌കൂൾ പരിസരങ്ങളിൽ പരിശോധന നടത്തണം. ഇക്കാര്യം സ്‌കൂൾ മേധാവികൾ ഉറപ്പാക്കണം. സ്വീകരിച്ച നടപടികൾ എ.ഇ.ഒ/ഡി.ഇ.ഒയും വഴി നിശ്ചിത സമയത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |