
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ഉമ്മൻചാണ്ടിയുടെ പേരിൽ സുനിൽ സത്യപ്രതിജ്ഞ ചെയ്‌തതിനെതിരെ ലഭിച്ച പരാതിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്‌ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ് കോടതി നടപടി.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സിപിഎം കൗൺസിലർ എസ് പി ദീപക്കാണ് ഇതുസംബന്ധിച്ച് ഹെെക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി സത്യപ്രതിജ്ഞ ചെയ്യാൻ എതിർകക്ഷികളായ അംഗങ്ങളോട് നിർദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗൺസിലിൽ നിന്ന് വിലക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇവർ വോട്ടുചെയ്തതും ചോദ്യം ചെയ്‌തിരുന്നു.
അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ദീപക്കിന്റെ ഹർജിയിലെ വാദം. നിയമപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് അനുവദനീയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |