
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി (കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ട് സഭയിൽ. ഓഫ് ബഡ്‌ജറ്റ് കടമെടുപ്പ് വലിയ ബാദ്ധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തീർപ്പാക്കാത്ത ബാദ്ധ്യത മാത്രം 3,511 കോടിയാണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിതനിധിയിലേക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടെന്നും സിഎജി കണ്ടെത്തി. സംസ്ഥാനത്ത് കിഫ്‌ബിയും പെൻഷൻ കമ്പനിയും വൻ ബാദ്ധ്യതയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
39,230 കോടി രൂപയാണ് ഓഫ് ബഡ്‌ജറ്റ് കടബാദ്ധ്യത. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാദ്ധ്യത മാത്രം 3,511 കോടിയുണ്ടെന്നുമാണ് സിഎജി വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി. 262.06 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് സഞ്ചിതനിധിയിലേക്ക് ക്രമരഹിതമായി മാറ്റിയത്. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. മുൻസർക്കാരിന്റെ ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
2024 - 25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് സഭയിൽ അവതരിപ്പിച്ചത്. ആഭ്യന്തര ഉൽപ്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യു വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവിൽ 8.97 ശതമാനം കൂടുതലുണ്ടായി. റവന്യൂ ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |