
കൊച്ചി: താനൊരു സംഘിയോ കമ്മിയോ അല്ലെന്ന് 'അമ്മ' മുൻ പ്രസിഡന്റ് ശ്വേത മേനോൻ. 'ഇറക്കുമതി ചെയ്‌ത' ചില കഥാപാത്രങ്ങളാണ് കെട്ടിച്ചമച്ച പുതിയ ആരോപണങ്ങളും വ്യക്തിഹത്യാശ്രമവും തുടരുന്നതെന്നും സമൂഹമാദ്ധ്യമ കുറിപ്പിൽ അവർ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംഘടിപ്പിച്ച ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. പലതവണ ക്ഷണിച്ചെങ്കിലും മുൻ എൽ.ഡി.എഫ് സർക്കാരിന്റെ പരിപാടിയിലും പങ്കെടുത്തില്ല. അമ്മ പ്രസിഡന്റാകുന്നതിന് മുമ്പും ശേഷവും പങ്കെടുത്തിട്ടില്ല. ഇത്തരം ക്ഷണം ലഭിക്കാൻ എല്ലാവരും ശ്രമിക്കുമ്പോഴാണ് താൻ മാറിനിന്നത്. കെട്ടിച്ചമച്ച ആരോപണങ്ങളെ ഭയപ്പെടുന്നില്ല.
യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ നിലപാടുള്ള സ്ത്രീയെന്ന നിലയിലാണ് അമ്മയിൽ നിന്ന് രാജിവയ്‌ക്കാൻ തീരുമാനിച്ചത്. തീരുമാനം ദൗർബല്യത്തിൽ നിന്നല്ല, സ്വാഭിമാനത്തിൽ നിന്നാണ്. ആരുടെയും പാവയായി നിന്നുകൊടുക്കാൻ തയ്യാറല്ലാത്തതിനാലാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
അമ്മ തിരഞ്ഞെടുപ്പിന് മുമ്പേ ചിലരെ മുന്നിൽ നിറുത്തി തനിക്കെതിരെ ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നിരത്തിയതാണ്. അതിനെയെല്ലാം മറികടന്നാണ് അമ്മ അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ വിജയിച്ചത്. കഴിവിന്റെ പരമാവധി അവർക്കായി പ്രവർത്തിച്ചു.
മുൻകമ്മിറ്റികളിലെ ചിലരുടെ തെറ്റായ നടപടികളെപ്പറ്റി അന്വേഷിക്കില്ലെന്ന് ഉറപ്പിക്കാൻ ചില തൽപ്പരകക്ഷികൾ ശ്രമിച്ചു. തങ്ങളുടെ ഉൾപ്പെടെ കഴിഞ്ഞ രണ്ട് കമ്മിറ്റികളുടെ കണക്കുകൾ കർശനമായി പരിശോധിക്കണം. വിശ്വാസതയും സുതാര്യതയും ഉറപ്പാക്കുന്ന വിശദമായ അന്വേഷണം നടത്തണമെന്നും ശ്വേത മേനോൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |