
തിരുവനന്തപുരം: വിവിധ കരാറുകൾ വഴിയുള്ളതടക്കം പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെ വൈകിട്ട് 6നും രാത്രി 12നും ഇടയിലാവും നിയന്ത്രണം. 15 മുതൽ 30 മിനിറ്റ്‌വരെ കട്ടിനാണ് സാദ്ധ്യത.
900 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈദ്യുതി ലഭ്യത വലിയതോതിൽ കുറഞ്ഞാൽ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ നിയന്ത്രണത്തിന് കെ.എസ്.ഇ.ബിക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു. മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഊർജ്ജ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനുമായ ഡോ. എം.ജി. രാജമാണിക്യം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
എൽനിനോ പ്രതിഭാസത്തെതുടർന്ന് മഴയുടെ അളവ് കുറഞ്ഞതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കൂടിയതുമാണ് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിച്ചത്. ഇതൂമൂലം പവർ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും 5% കുറഞ്ഞു.
ചൊവ്വാഴ്ച രാത്രി സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നു. കാലവർഷം ദുർബലമായതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 4900 മെഗാവാട്ട് വരെ ഉപഭോഗം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |