
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി കരാറൊപ്പിട്ട പി.എം-ശ്രീ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് സർക്കാർ. 99 കോടി കേന്ദ്രത്തിൽ നിന്ന് വാങ്ങുകയും 106 കോടി കേന്ദ്രം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രണ്ടു ഉപാധികൾ മുന്നോട്ടുവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്കൂൾ പാഠ്യപദ്ധതി (കരിക്കുലം) തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യത്തിൽ കേന്ദ്രം ഇടപെടരുത്. നടപ്പാക്കാനുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. ഇവയാണ് ഉപാധികൾ.
വർഗീയ അജൻഡയ്ക്ക് വഴങ്ങാതെ, പാഠ്യപദ്ധതിക്ക് പൂർണമായ സ്വാതന്ത്ര്യം ഉറപ്പാക്കി മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു. ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും പറഞ്ഞു.
സർക്കാരിന്റെ ആശയപരമായ എതിർപ്പും ഉപാധികളും സഹിതം കേന്ദ്രത്തെ അറിയിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി.എം.ജോൺ, പി.സി.വിഷ്‌ണുനാഥ്, എം.ലിജു എന്നവർ അംഗങ്ങളുമാണ്.
എൽ.ഡി.എഫ് സർക്കാർ കരാറൊപ്പിട്ടതിനാൽ പി.എം.-ശ്രീയിൽ സംസ്ഥാനം പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. പദ്ധതിയിൽ തുടരാൻ കേരളം നിർബന്ധിതമായി. കരാറൊപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ചിരുന്ന 99 കോടി രൂപയിലധികം കേരളം വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെയാണ് 106 കോടി അനുവദിച്ചത്.
പദ്ധതിയിൽ ഒപ്പുവെച്ച ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചെന്നും സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കാത്ത രീതിയിലുള്ള കൂട്ടായ തീരുമാനം എടുക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
ഒരു കാരണവശാലും ഒപ്പുവക്കില്ലെന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടെങ്കിലും ധനകാര്യവകുപ്പിന്റെയടക്കം അനുമതിയോടെയാണ് കരാറൊപ്പിട്ടതെന്ന് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ അംഗങ്ങളെപോലും ഇരുട്ടിൽ നിറുത്തി രഹസ്യമായി ഒപ്പുവെച്ചു. കരാർപാടില്ലെന്ന് മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ വാദിച്ചുകൊണ്ടിരിക്കുമ്പോൾ ഒപ്പുവെച്ച വിവരം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അറിയാമായിരുന്നുവെന്നും പറഞ്ഞു.
കിട്ടാനുണ്ട് 1100കോടി
സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവച്ച 1100 കോടി രൂപ കൂടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. ഈ പണം ഔദാര്യമല്ല, അവകാശമാണ്. ജി.എസ്.ടിയുടെ പകുതിയും ആദായനികുതി പൂർണമായും കൊണ്ടുപോകുന്നത് കേന്ദ്രസർക്കാരാണ്
പി.എം ശ്രീയിൽ നിന്ന് പിൻമാറാൻ കഴിഞ്ഞ സർക്കാർ കത്തയച്ചിട്ടില്ല. തത്കാലം മാറ്റിവയ്ക്കാനുള്ള കത്താണ് അയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തിന്റെ പകർപ്പ് പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു
പി എം ശ്രീയിൽ നിന്ന് ഒരു പൈസ പോലും എൽ.ഡി.എഫ് സർക്കാർ വാങ്ങിയിട്ടില്ല. എസ്.എസ്.കെയ്ക്ക് ലഭിച്ച ഫണ്ടിന് പി.എം ശ്രീയുമായി യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണ്
വി. ശിവൻകുട്ടി,
മുൻ വിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |