
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കപ്പലിൽ 'ഐ ലൗ പാകിസ്ഥാൻ" എന്ന് എഴുതിയവരെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പത്ത് ദിവസം മുമ്പാണ് കപ്പലിൽ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. നാവികസേനയുടേതടക്കം പന്ത്രണ്ടിലധികം കപ്പലുകൾ അറ്റകുറ്റപ്പണിക്കായി കപ്പൽശാലയിലുണ്ട്. ഇതിൽ ഏത് കപ്പലിലാണ് എഴുത്ത് കണ്ടെത്തിയതെന്ന് പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടർന്ന് കപ്പൽശാലയിൽ സുരക്ഷ ശക്തമാക്കി.
2023ൽ നിർമ്മാണത്തിലിരുന്ന കപ്പലിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ ചാര വനിതയ്‌ക്ക് സമൂഹമാദ്ധ്യമം വഴി കൈമാറിയ കരാർ ജീവനക്കാരൻ പിടിയിലായിരുന്നു. 'ഏയ്ഞ്ചൽ പായൽ" എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി ഹണിട്രാപ്പിലൂടെയാണ് വിവരങ്ങൾ ചോർത്തിയത്.
വിക്രാന്തിലും
മോഷണം
• 2019ൽ ഐ.എൻ.എസ് വിക്രാന്ത് നിർമ്മാണത്തിലിരിക്കെ ഹാർഡ് ഡിസ്കുകൾ, മൈക്രോ പ്രോസസറുകൾ, മെമ്മറി ചിപ്പുകൾ, കേബിളുകൾ എന്നിവ മോഷണം പോയി. പെയിന്റിംഗ് തൊഴിലാളികളായിരുന്നു പ്രതികൾ
• 2025ൽ കപ്പൽശാലയുടെ മാൽപെ യൂണിറ്റിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയതിന് രണ്ട് ഉത്തർപ്രദേശുകാരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. കപ്പൽ നിർമ്മാണം, നാവിക ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോർത്തിയത്.
അഫ്‌ഗാൻ പൗരൻ
ഒന്നരവർഷം
അസാം സ്വദേശിയാണെന്ന വ്യാജ തിരിച്ചറിയൽ രേഖയുമായി അഫ്ഗാൻ പൗരൻ ഈദ്ഗുൽ (അബ്ബാസ് ഖാൻ -23) കപ്പൽശാലയിൽ ഒന്നര വർഷത്തിലധികം കരാർ തൊഴിലാളിയായി പണിയെടുത്തിരുന്നു. 2021 ജൂൺ 28നാണ് അധികൃതർ വിവരം അറിഞ്ഞത്. മുങ്ങിയ ഈദ്ഗുല്ലിനെ കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |