
മേയ് 15വരെ പി.ആർ.എസ് പരിശോധന കഴിഞ്ഞവർക്ക് പണം
ആലപ്പുഴ: സർക്കാർ പി.ആർ.എസ് വായ്പാപരിധി ഉയർത്തിയതിന് പിന്നാലെ നെൽവില വിതരണം ബാങ്കുകൾ പുനരാരംഭിച്ചു. മേയ് 15വരെ വെരിഫിക്കേഷൻ പൂർത്തിയാക്കിയ പി.ആർ.എസ് രസീതുകളിലെ നെല്ലിന്റെ വിലയാണ് എസ്.ബി.ഐ,കാനറ ബാങ്ക് കൺസോർഷ്യങ്ങൾ വഴി വിതരണം തുടങ്ങിയത്. പി.ആർ.എസ് വായ്പാപരിധി 1,100കോടിയിൽ നിന്ന് 1,600കോടിയാക്കി സർക്കാർ ഉയർത്തിയിരുന്നു.പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ച് പണം കിട്ടാത്തതും കാനറാബാങ്കും സർക്കാരും തമ്മിലുള്ള കരാറിന്റെ കാലാവധി കുറച്ചുദിവസങ്ങൾക്ക് മുമ്പ് അവസാനിച്ചതുമാണ് വിതരണം താറുമാറാക്കിയത്. കരാർ പുതുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കരാർ പുതുക്കി, പി.ആർ.എസ് വായ്പാ പരിധി കൂടി സർക്കാർ വർദ്ധിപ്പിച്ചത്. സംഭരിക്കുന്ന നെല്ലിന്റെ പി.ആർ.എസ് രസീത് ഈടാക്കി സർക്കാർ ഗ്യാരണ്ടിയിലാണ് ബാങ്കുകൾ വായ്പയായി കർഷകർക്ക് വില അക്കൗണ്ടിലേക്കിടുന്നത്. പി.ആർ.എസ് വായ്പാപരിധി സർക്കാർ വർദ്ധിപ്പിക്കുകയും ബാങ്കുകൾ പണവിതരണം ആരംഭിക്കുകയും ചെയ്തെങ്കിലും പുഞ്ചനെല്ല് കൈമാറിയ മുഴുവൻ കർഷകർക്കും വില ലഭ്യമാകാൻ ഇനിയും സർക്കാർ സഹായം വേണ്ടിവരുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |