
കോട്ട: രാജ്യത്ത് മെഡിക്കൽ, എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ സമ്പ്രദായം ഭൂരിപക്ഷത്തെയും തള്ളുന്ന അന്യായവും ക്രൂരവുമായ കൊള്ളയാണെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ കോട്ടയിൽ കോൺഗ്രസ് സംഘടിപ്പിച്ച യുജവന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുമായി സംവദിച്ചു.
കോട്ട ദസറ മൈതാനിയിലെ ശ്രീറാം രംഗ്മഞ്ചിൽ 'ഛാത്രോം കീ ഗൂംഞ്ച്'(വിദ്യാർത്ഥികളുടെ പ്രതിദ്ധ്വനി) എന്ന പേരിൽ നടന്ന കൺവെൻഷനിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ, അവർക്ക് ചെലവാകുന്ന തുക, പാസാകുന്നവരുടെ എണ്ണം തുടങ്ങിയ കണക്കുകൾ സഹിതം പ്രസന്റേഷനുമായാണ് രാഹുൽ തുടങ്ങിയത്. നീറ്റിന് തയ്യാറെടുക്കാൻ രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികൾക്ക് ചെലവായത് 1.32 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ വിദ്യാഭ്യാസത്തിനായി നീക്കി വച്ചത് 1.4 ലക്ഷം കോടി മാത്രമാണ്. ജെ.ഇ.ഇയ്ക്ക് തയ്യാറെടുക്കാൻ 15 ലക്ഷം വിദ്യാർത്ഥികൾക്ക് 1.3ലക്ഷം കോടി ചെലവാകുന്നു. രാജ്യത്ത് 100 എൻജിനീയറിംഗ് വിദ്യാർത്ഥികളിൽ 80 പേർക്കും തൊഴിലില്ല. പരീക്ഷകൾ നടത്തുന്ന എൻ.ടി.എയ്ക്ക് വിദ്യാർത്ഥികളോട് യാതൊരു പ്രതിബദ്ധതയുമില്ല. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ സംഘടിപ്പിച്ച പരിപാടി തകർക്കാൻ പോസ്റ്ററുകളും കട്ടൗട്ടുകളും പലയിടത്തും നശിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |