
സംയുക്ത മൂല്യം 323 ലക്ഷം കോടി രൂപ
ഇന്ത്യൻ കരുത്തറിയിച്ച് ഹുറുൺ റിപ്പോർട്ട്
കൊച്ചി: രാജ്യത്തെ അഞ്ഞൂറ് വലിയ കമ്പനികളുടെ സംയുക്ത മൂല്യം 3.4 ലക്ഷം കോടി ഡോളർ(323 ലക്ഷം കോടി രൂപ) കവിഞ്ഞ് ചരിത്രം സൃഷ്‌ടിച്ചു. ഹുറുൺ ഇന്ത്യ 500 റിപ്പോർട്ടിലാണ് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന്റെ വളർച്ചയുടെ പുതിയ മുഖം ചൂണ്ടിക്കാണിക്കുന്നത്. ഒരുകാലത്ത് സമ്പത്ത് സൃഷ്ടിയുടെ പ്രധാന കേന്ദ്രങ്ങളായിരുന്ന ഐ.ടി കമ്പനികളെ മറികടന്ന് ടെലികോം, ധനകാര്യ സേവനങ്ങൾ, പ്രതിരോധ ഉത്‌പാദനം, നവീന ഊർജം, ഉപഭോക്തൃ ഉത്‌പന്നങ്ങൾ, സ്പോർട്സ് ഫ്രാഞ്ചൈസികൾ തുടങ്ങിയവ ഇന്ത്യയിലെ പുതിയ താരങ്ങളായി. പട്ടികയിലെ 198 കമ്പനികളാണ് കഴിഞ്ഞ വർഷം മൂല്യം വർദ്ധിപ്പിച്ചത്. നിക്ഷേപകർ കമ്പനികളുടെ സാമ്പത്തിക അടിത്തറയ്ക്കും ലാഭക്ഷമതയ്ക്കും പണപ്രവാഹത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
ആഗോള തലത്തിൽ സാങ്കേതിക മേഖല നേരിട്ട വെല്ലുവിളികൾക്കിടെ ഇന്ത്യയിലെ നിക്ഷേപകരുടെ ശ്രദ്ധ പുതിയ മേഖലകളിലേക്ക് മാറി. പ്രതിരോധ നിർമ്മാണ രംഗത്തെ സർക്കാർ പ്രോത്സാഹനങ്ങൾ, ടെലികോം മേഖലയിലെ വൻ നിക്ഷേപങ്ങൾ, ധനകാര്യ സേവന കമ്പനികളുടെ വളർച്ച, പുനരുപയോഗ ഊർജ മേഖലയിലെ സാധ്യതകൾ എന്നിവയാണ് പുതിയ മൂല്യസൃഷ്ടിക്ക് വഴിയൊരുക്കിയത്. ഇന്ത്യയുടെ പത്ത് മുൻനിര കമ്പനികളുടെ സംയുക്ത മൂല്യം കാനഡയുടെ ജി.ഡി.പിയിലും മുകളിലാണ്.
റിലയൻസ് ഒന്നാമത്
രാജ്യത്തെ സമ്പന്ന കമ്പനികളുടെ പട്ടികയിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 19.36 ലക്ഷം കോടി രൂപയുടെ മൂല്യവുമായി ഒന്നാം സ്ഥാനം നിലനിറുത്തി. ഒരു വർഷത്തിനിടെ കമ്പനിയുടെ മൂല്യത്തിൽ 1.8 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ കൺസൾട്ടൻസി എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. കേരളത്തിലെ മുത്തൂറ്റ് ഫിനാൻസും പട്ടികയിൽ ഇടംപിടിച്ചു.
മൂല്യ സൃഷ്‌ടിയിൽ ഐ.പി.എൽ ടീമുകളും
ഈ വർഷത്തെ ഹുറുൺ റിപ്പോർട്ടിലെ ശ്രദ്ധേയമായ മാറ്റം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫ്രാഞ്ചൈസികളുടെ മുന്നേറ്റമാണ്. ആദ്യമായി അഞ്ച് ഐ.പി.എൽ ടീമുകൾ ഹുറുൺ പട്ടികയിൽ ഇടം നേടി. മീഡിയ അവകാശങ്ങൾ, സ്‌പോൺസർഷിപ്പുകൾ, ഡിജിറ്റൽ പ്രേക്ഷകർ, ബ്രാൻഡ് മൂല്യം എന്നിവയുടെ പിന്തുണയോടെയാണ് സ്പോർട്സ് ടീമുകൾ നൂറ് കോടി ഡോളർ ആസ്തികളായി മാറുന്നത്.
വലിയ പത്ത് കമ്പനികളുടെ സംയുക്ത മൂല്യം
86 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |