
ന്യൂഡൽഹി: ഫെബ്രുവരി 28ന് യുഎസ് - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ. ജൂലായ് നാലിന് ടെഹ്‌റാനിൽ ആരംഭിക്കുന്ന സംസ്‌കാരച്ചടങ്ങുകൾ ജൂലായ് ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദിൽ അവസാനിക്കും. ഡൽഹിയിലെ ഇറാൻ എംബസി ചൊവ്വാഴ്‌ചയാണ് വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക ക്ഷണം അയച്ചത്.
86കാരനായ ഖമനേയിയുടെ സംസ്‌കാരം മാർച്ചിൽ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, യുദ്ധം നീണ്ടുപോയതിനാൽ മാറ്റിവയ്‌ക്കുകയായിരുന്നു. മോദിക്ക് പുറമേ ചൈന, റഷ്യ, ഖത്തർ, ഫ്രാൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോക നേതാക്കൾക്കും ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടുണ്ട്. ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചടങ്ങിൽ മോദി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
2016 മേയ് മാസത്തിലാണ് മോദി അവസാനമായി ഇറാൻ സന്ദർശിച്ചത്. അന്ന് അദ്ദേഹം ഖമനേയിയെയും അന്നത്തെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെയും സന്ദർശിച്ച് ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. രണ്ട് വർഷത്തിന് ശേഷം 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഹസൻ റൂഹാനി ഇന്ത്യയിലെത്തി ഡൽഹിയും ഹൈദരാബാദും സന്ദർശിച്ചിരുന്നു. 2024 ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് മോദിയും നിലവിലെ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനും അവസാനമായി കൂടിക്കാഴ്‌ച നടത്തിയത്. ആ സമയം മോദി പെഷേഷ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
2024ൽ ഒരു ഹെലികോപ്‌റ്റർ അപകടത്തിൽ അന്നത്തെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടപ്പോൾ അന്നത്തെ വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻഖർ ഇന്ത്യയെ പ്രതിനിധീകരിച്ച് ടെഹ്‌റാൻ സന്ദർശിച്ചിരുന്നു. 2024 മേയ് 21ന് ഇന്ത്യ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. ഖമനേയി കൊല്ലപ്പെട്ടപ്പോഴും ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |