
ന്യൂഡൽഹി: ചൈനയുമായി അഞ്ച് ബില്യൺ ഡോളറിന്റെ അന്തർവാഹിനി കരാർ പാകിസ്ഥാൻ ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി എട്ട് ഹാങ്ങർ ക്‌ളാസ് അന്തർവാഹിനികളാണ് അവർക്ക് ലഭിക്കുക. നാലെണ്ണം ചൈന നിർമ്മിച്ച്‌നൽകുമ്പോൾ നാലെണ്ണം ഭാഗങ്ങൾ കറാച്ചിയിലെത്തിച്ച് യോജിപ്പിച്ച് ആകും നിർമ്മിക്കുക. ചൈനയുടെ ഇത്തരം നീക്കം പാകിസ്ഥാനുമായി മാത്രമല്ല ബംഗ്‌ളാദേശുമായുമുണ്ട്. 24 ഫൈറ്റർ ജെറ്റ് വിമാനങ്ങൾ ബംഗ്ളാദേശിന് നൽകാൻ രഹസ്യധാരണയുണ്ടെന്നാണ് സൂചന. ഒൻപത് ബില്യൺ ഡോളറിന്റേതാണ് ഈ ഡീൽ എന്നാണ് വിവരം. ഇന്ത്യൻ അതിർത്തികളിൽ സമുദ്രത്തിലൂടെയോ വായുവിലൂടെയോ സമ്മർദ്ദം ചെലുത്താൻ തന്നെയാണ് ചൈന സായുധ കരാറിലൂടെ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളെ ശക്തമായി നേരിടാൻ ഇന്ത്യ വിവിധ മേഖലകളിൽ ശക്തി വർദ്ധിപ്പിക്കുകയാണ്.
സമുദ്രാന്തർഭാഗത്തുനിന്നും ശത്രുക്കളെ ആക്രമിക്കുന്നതിൽ ഇന്ത്യയുടെ പ്രാവീണ്യം വ്യക്തമാക്കുന്ന പ്രൊജക്‌ട് 76 (പി76) സബ്‌മറൈൻ പ്രോഗ്രാമിൽ നിർണായകമായൊരു പരീക്ഷണം നടക്കുകയാണ്. ടോർപിഡോ ട്യൂബ് ലോഞ്ച്‌ഡ് ക്രൂയിസ് മിസൈലുകൾ പ്രൊജക്‌ട് 76 അന്തർവാഹിനികളിലുണ്ടാകും. പരമ്പരാഗതമായ ഹെവിവെയ്‌റ്റ് ടോർപിഡോകളിൽ നിന്നും വ്യത്യസ്‌തമായി കൃത്യമായ കര ആക്രമണ ദൗത്യങ്ങൾക്ക് ഇവ ഉപയോഗിക്കാനാകും. ആന്റി ഷിപ്പ് ഓപ്പറേഷനുകളിൽ ഭാവിയിൽ ഇവ ഉൾനാടൻ ഓപ്പറേഷനുകൾക്ക് ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഈ സബ്‌മറൈൻ ലോഞ്ച്‌ഡ് ക്രൂയിസ് മിസൈൽ (എസ്‌എൽസിഎം) രൂപപ്പെടുത്തിയത്. നിർഭയ് ക്രൂയിസ് മിസൈൽ കുടുംബത്തിലാകും പുതിയ മിസൈലിനെ ഉൾപ്പെടുത്തുക.
നിലവിലെ ആണവോർജ അന്തർവാഹിനികളിലെ വലിയ വെർട്ടിക്കൽ ലോഞ്ച് ക്രൂയിസ് മിസൈലുകളിൽ നിന്നും വ്യത്യസ്‌തമായി പരമ്പരാഗതമായ ടോർപ്പിഡോ ലോഞ്ചറുകളുടെ അളവിൽ ഉൾക്കൊള്ളുന്ന തരത്തിലാണ് പുതിയ മിസൈലുകളുടെ രൂപരേഖ. ഇത് ഫലത്തിൽ ആക്രമണശേഷി വർദ്ധിപ്പിക്കുകയാണ്. 500 മുതൽ 800 കിലോമീറ്റർ റേഞ്ചാണ് ഈ മിസൈൽ ലക്ഷ്യമിടുന്നത്. ലോംഗ് റേഞ്ച് കരയാക്രമണ വിഭാഗത്തിലെ ക്രൂയിസ് മിസൈലാണ് ഇതെന്ന് അർത്ഥം. പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ, കമാൻഡ് സെന്ററുകൾ, ലോജിസ്റ്റിക് ഹബ്ബുകൾ, എയർ ബേസുകൾ, മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കാൻ സബ്‌മറൈൻ ലോഞ്ച്‌ഡ് ക്രൂയിസ് മിസൈലുകൾക്ക് സാധിക്കും.ഇവയിലേക്ക് വിമാനങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നുമടക്കം വിവരങ്ങൾ കൈമാറാൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |