അടൂർ : കുടുംബ വഴക്കുകൾ തീർക്കാൻ പൂജയ്ക്കെത്തിയ വ്യാജസിദ്ധനെ പോക്‌സോ കേസിൽ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് കളത്തിവിള കാഞ്ഞിരവിള വീട്ടിൽ രഞ്ജു തങ്കപ്പനാണ് (50) പിടിയിലായത്. ദാമ്പത്യപ്രശ്നങ്ങൾ ഉള്ള വീടുകളിൽ അത് പരിഹരിക്കാൻ എന്ന പേരിൽ പൂജകൾ നടത്തിവരുകയായിരുന്നു ഇയാൾ. ഇത്തരത്തിൽ കുടുംബവഴക്ക് പരിഹരിക്കാനുള്ള പൂജകൾക്കായി അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തി. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാത്രം പൂജകൾക്കെന്ന പേരിൽ വീട്ടിൽ തനിച്ചാക്കി മറ്റുള്ളവരെ ഇവിടെ നിന്ന് അകറ്റി. തുടർന്നായിരുന്നു പീഡനശ്രമം. കുട്ടി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ അടൂർ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തശേഷം സ്റ്റേഷൻ ഹൗസ് ഓഫീസർ അജയൻ, എസ്.ഐമാരായ പ്രതീഷ് , അനൂപ് രാഘവൻ, പൊലീസ് ഉദ്യോഗസ്ഥരായ രാജഗോപാൽ, നിതിൻ, സുരേഷ്, സുനിത എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |