
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.
പൊതുജനങ്ങളും ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നവരും ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളും ശുചിത്വകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
ആഹാരപാനീയങ്ങൾ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും വ്യക്തിശുചിത്വം ഉറപ്പാക്കണം. ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ടോയ്ലെറ്റ് ഉപയോഗിച്ചശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം.
ഹോട്ടലുകൾ, മറ്റ് ഭക്ഷണശാലകൾ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങി ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നവർക്ക് നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ശിക്ഷാർഹം
രോഗലക്ഷണങ്ങൾ ഉള്ളവർ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുവാൻ പാടില്ല. പകർച്ചവ്യാധികൾക്ക് ഇടയാക്കുന്നരീതിയിൽ ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ശിക്ഷാർഹമാണ്.
കുടിവെള്ളം 20മിനിറ്റ് തിളപ്പിക്കണം
കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20മിനിറ്റെങ്കിലും തിളപ്പിച്ചുവെന്ന് ഉറപ്പുവരുത്തണം. കിണർവെള്ളം ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |