
അമ്പലപ്പുഴ: ട്രോളിംഗ് നിരോധന വറുതിയിൽ, മഴയുടെ ശക്തി കുറഞ്ഞതോടെ പൊന്തുവലക്കാർ കടലിൽ ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പുന്നപ്ര ചള്ളി തീരത്ത് നിന്ന് ചില പൊന്തുകൾ ഇറക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് കരക്കടുത്തത്. കടൽ അപ്രതീക്ഷമായി കൂടുകയായിരുന്നു. കരയിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ഇവരെ കരയെത്തിച്ചത്.വളരെ കുറച്ച് ചെമ്മീനും പൊടിമീനും മാത്രമാണ് ഇവർക്ക് കിട്ടിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ പൊന്തുവലക്കാർ ഉള്ളത് ഇ.എസ്.ഐ വട്ടയാൽ, വാടയ്ക്കൽ അറപ്പ പൊഴി, പറവൂർ ഗലീലിയ, ചള്ളി,ആനന്ദേശ്വരം, കരൂർ, പുറക്കാട് ഭാഗങ്ങളിലാണ്. പുറക്കാട് ചാകര തെളിയുമെന്ന പ്രതീക്ഷയിൽ നൂറു കണക്കിന് പൊന്തുകളാണ് നാനാഭാഗത്തു നിന്ന് ഇവിടെ എത്തിച്ചു കൊണ്ടിരിക്കുന്നത്. ചെറുകിട വള്ളങ്ങളും മിനിലോറിയിൽ കയറ്റി തോട്ടപ്പള്ളി ഹാർബർ അടക്കം സുരക്ഷിത സ്ഥാനത്ത് എത്തിച്ചു തുടങ്ങി. ചാകരപ്രതീക്ഷയാണ് എല്ലാവരിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |