
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടിയ്ക്കെതിരെ ഡോ. കെ.ജെ.റീന രംഗത്ത്. രണ്ടര ദിവസത്തെ അവധിയാണ് എടുത്തതെന്നും മുന്നറിയിപ്പില്ലാതെ മാറ്റിയത് നീതിനിഷേധമാണെന്നും പറഞ്ഞു. എന്നാൽ ഡയറക്ടറുടെ കാലാവധി കഴിഞ്ഞതാണെന്നും സർക്കാരുമായി ആലോചിക്കാതെ തീരുമാനങ്ങളെടുത്തതാണ് നടപടിക്ക് കാരണമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
പുതിയ സർക്കാർ ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ചർച്ചയുമില്ലാതെ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാനാകില്ലെന്ന് ഡയറക്ടർ കത്തുനൽകിയത് തെറ്റാണ്. ഇതാണ് നടപടിയ്ക്ക് കാരണം. സർക്കാർ സിസ്റ്റത്തോട് സഹകരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സർവീസിന് തന്നെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങി നിൽക്കണമെന്ന് നിർബന്ധമില്ലെന്ന് ഡോ.റീന പറഞ്ഞു. പക്ഷേ തെറ്റായ കാര്യം ചിത്രീകരിച്ചാവരുത് പറഞ്ഞുവിടുന്നത്. 30വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥയോടുള്ള അനീതിയാണിത്. ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല അഡി.ഡയറക്ടർ വിജിലൻസിന് നൽകി. ഇ- ഫയലുകൾ വീട്ടിലിരുന്നു നോക്കാമെന്നും ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കാമെന്നും അറിയിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി എട്ടുവരെ ഫയലുകൾ നോക്കി. രാത്രി മാദ്ധ്യമങ്ങളിലൂടെയാണ് സ്ഥലംമാറ്റ വിവരം അറിയുന്നതെന്നും ഡോ.റീന പറഞ്ഞു.
ഡോ.റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് സ്ഥലംമാറ്റിയത്. അഡിഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷിക്ക് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകി.
ഉത്തരവ്
തലവേദന
പകർച്ചവ്യാധി സമയത്ത് ഡോ.റീന 15 ദിവസം അവധിയെടുത്തതാണ് നടപടിക്ക് കാരണമായി ഉത്തരവിൽ പറയുന്നത്. ഇത് ആരോഗ്യവകുപ്പിന് തലവേദനയായി. 12ന് ഉച്ചയ്ക്കുശേഷവും 15നും 16നുമാണ് അവധിക്ക് അപേക്ഷിച്ചത്. ആരോഗ്യവകുപ്പ് അഡി.ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷ പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി. കാലവധി അവസാനിച്ചത് കാരണമായി കാണിച്ചിരുന്നെങ്കിൽ സ്വാഭാവിക നടപടിയായി ഒതുങ്ങുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |