SignIn
Kerala Kaumudi Online
Saturday, 13 June 2026 6.42 PM IST

'നിപ വ്യാപിച്ചിട്ടില്ല, ഫലങ്ങൾ നെഗറ്റീവ്': പ്രതിപക്ഷം വീണുകിട്ടിയത് ആയുധമാക്കുന്നുവെന്ന് കെ മുരളീധരൻ

READ ENGLISH VERSION

k-muraleedharan

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ വൈറസ് ബാധ പ്രതിരോധപ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതൊരു വീണുകിട്ടിയ ആയുധമായി പ്രതിപക്ഷം കാണുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നിപ വൈറസ് വ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്നും കൂട്ടിച്ചേർത്തു. നിലവിൽ നിപയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരാൾ മാത്രമാണ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതെന്നും അദ്ദേഹത്തിന്റെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. ആന്റിവൈറൽ മെഡിസിൻ മാത്രമാണ് ഇനി എത്താനുള്ളത്. അത് ഡൽഹിയിൽ നിന്ന് ഇന്ന് വൈകുന്നേരത്തിനുള്ളിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എല്ലാ നിർദേശങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ഇരുന്നു കൊണ്ട് സംസ്ഥാനത്തെ മൊത്തം കാര്യങ്ങൾ ഏകോപിപ്പിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ റവന്യൂ മന്ത്രി കോഴിക്കോടുണ്ടെന്നും അവിടെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തി അറിയിച്ച് ഡോ റീന കെജെ രംഗത്തെത്തി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ റീന പറഞ്ഞു. വകുപ്പ് നടപടി ഞെട്ടിച്ചുവെന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോക്ട‌ർ പറഞ്ഞു.

തന്റെ മുപ്പതിലേറെ വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സർവീസിന് തന്നെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങി നിൽക്കാനില്ല. പക്ഷേ ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നും അവർ ആവശ്യപ്പെട്ടു.

ഡോ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ട‌ർ സ്ഥാനത്ത് നിന്ന് മാറ്റിയത് മന്ത്രി കെ മുരളീധരന്റെ അതൃപ്തിയെ തുടര്‍ന്നാണെന്നാണ് റിപ്പോർട്ട്. പകര്‍ച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതാണ് ഡോ റീനയ്ക്ക് വിനയായതെന്നാണ് വിവരം. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ വി മീനാക്ഷിയ്ക്കാണ് താത്കാലിക ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, K MURALEEDHARAN, NIPAH, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA