
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സി.പി.എം നേതാവ് ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പിണറായിയുടെ ഗൺമാനായിരുന്ന എസ്. അനിൽ കുമാർ പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവരും പ്രതികളാണ്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് അബ്ദുൾ ബാസിതിന്റേതാണ് ഉത്തരവ്.
2022 ജൂൺ 19നാണ് സംഭവം. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. വിമാനത്തിൽ വച്ച് ഇവരെ അന്നത്തെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കൈയേറ്റം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കൾ ജയരാജനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് വലിയതുറ പൊലീസ് കോടതിയിൽ നൽകി. ഇതിനെതിരെ യൂത്ത് കോൺഗ്രസുകാർ അഭിഭാഷകനായ മൃദുൽ ജോൺ മാത്യു വഴി നൽകിയ ഹർജിയിലാണ് തുടരന്വേഷണത്തിനുള്ള ഉത്തരവ്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വിശദമായ അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ വലിയതുറ എസ്.എച്ച്.ഒയ്ക്ക് കോടതി നിർദ്ദേശം നൽകി. യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |