
തിരുവനന്തപുരം: സി.പി,എമ്മിൽ ആര് നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണെന്നും മാദ്ധ്യമങ്ങളല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഫേസിബുക്കിൽ പങ്കുവച്ച കുറിപ്പിൽ എം.വി. ഗോവിന്ദൻ അഭ്യർത്ഥിച്ചു.
പാർട്ടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല', 'എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം' എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്തു എന്നാണ് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. ഇത്തരം കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് പാർട്ടി നടത്തിയത്. പാർട്ടി പ്രവർത്തകർ ബ്രാഞ്ച് യോഗങ്ങളിൽ വരെ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ പാർട്ടി വരുത്തുകയാണ്. തെറ്റ് പറ്റിയാൽ ഏത് നേതാവിനെയും വിമർശിക്കാനും തിരുത്താനും പാർട്ടിക്ക് കഴിയും, എല്ലാ നേതാക്കൾക്കും ഇത് ബാധകമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും സി.പി.എം തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചത്. സി.പി.എമ്മിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവും സ്‌നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, ആഗസ്റ്റിൽ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ സി.പി.എം കർമപദ്ധതിക്ക് രൂപം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |