
ഹൈദരാബാദ്: മിയാപൂരിൽ ഉറക്കമില്ലായ്മയെ തുടർന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളിൽ പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു. വീഴ്ചയുടെ ആഘാതത്തിൽ അമ്മയുടെ കൈകളിൽ നിന്ന് തെന്നിമാറി താഴേക്കുവീണ കുഞ്ഞ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മയൂരി നഗറിലെ ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന 37 വയസുകാരിയായ ഇഷ സാഹു എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ജീവനൊടുക്കിയത്.
ഫ്ലാറ്റിലെ താമസക്കാർ ചേർന്ന് ഉടൻ തന്നെ കുഞ്ഞിനെ കെപിഎച്ച്ബിയിലെ ലോട്ടസ് ആശുപത്രിയിലെത്തിക്കുയായിരുന്നു. കുഞ്ഞ് പൂർണമായും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വീഴ്ചയുടെ ആഘാതത്തിൽ ഇഷ സാഹുവിന് തലയിലുൾപ്പെടെ അതീവ ഗുരുതരമായ പരിക്കുകളേൽക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിക്കുകയുമായിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം ഇഷ കഴിഞ്ഞ കുറേ മാസങ്ങളായി ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള കടുത്ത മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ദീർഘനാളുകളായുള്ള ഉറക്കക്കുറവും വലിയ മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കുടുംബാംഗങ്ങളിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |