
ദിസ്പൂർ: അസമിൽ സൈനിക വിമാനത്തിന് തീപിടിച്ച് തകർന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമാരാം കുമാവത്, അഗ്നിവീർവായു ഡാനിഷ് ആലം എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇക്കാര്യം വ്യോമസേനയും സ്ഥിരീകരിച്ചു. സഹപൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ അസമിലെ ജോർഹട്ടിലെ വ്യോമസേനാ താവളത്തിലായിരുന്നു അപകടം. എ എൻ 32 ട്രാൻസ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോർഹട്ടിലെ റൺവേയുടെ സമീപത്തെ തുറന്നയിടത്ത് തീപിടിച്ച് തകരുകയായിരുന്നു. അപകടത്തെക്കുറിച്ചുളള വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്. വ്യോമസേന അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
45 പേർക്ക് യാത്രചെയ്യാൻ പറ്റുന്ന വിമാനത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ഇടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് ഫയർഫോഴ്സിനെയും റാപ്പിഡ് റസ്‌പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
സേനയുടെ ആവശ്യങ്ങൾക്കായുളള ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണ് എഎൻ32. ഇന്ത്യയ്ക്കുവേണ്ടി പഴയ സോവിയറ്റ് യൂണിയനാണ് ഇവ നിർമ്മിച്ചത്. ഇത്തരത്തിലുള്ള നൂറോളം വിമാനങ്ങൾ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏത് പ്രതികൂലകാലാവസ്ഥയിലും പ്രവർത്തനമികവ് കാണിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്പന. വിദൂര പ്രദേശങ്ങളിൽ സപ്ലൈ ഡ്രോപ്പുകൾക്കായും എഎൻ32 വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |