
മുംബയ്: സ്റ്റാൻഡ് അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി നടത്തിയ അശ്ലീല പരാമർശത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ മുംബയ് കെഇഎം മെഡിക്കൽ കോളേജ്. തങ്ങളുടെ കോളേജിലെ വിദ്യാർത്ഥിനിയായ സേജൽ പവാറിന്റെ പരാമർശത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. കോളേജിനും മെഡിക്കൽ പ്രൊഫഷനും അപമാനമാണ് സേജൽ പവാറിന്റെ പരാമർശമെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വിഷയത്തിൽ ഇടപെട്ടിരുന്നു. എന്തും പറയാനുള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുവേണം അഭിപ്രായങ്ങൾ പറയാനെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാവരുത് നർമ്മം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പോസ്റ്റുമോർട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ചുള്ള സേജലിന്റെ പരാമർശമാണ് വിവാദമായത്. പോസ്റ്റുമോർട്ടത്തിനിടെ തമാശ പറയാറുണ്ടെന്നും പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കാറുണ്ടെന്നും താരതമ്യം ചെയ്യാറുണ്ടെന്നുമായിരുന്നു സേജൽ പറഞ്ഞത്. സംഭവം വിവാദമായതോടെ സേജൽ സമൂഹമാദ്ധ്യമത്തിലൂടെ ക്ഷമാപണം നടത്തിയിരുന്നു. 'പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല. പരാമർശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്'- എന്നാണ് ഇൻസ്റ്റാഗ്രാം കുറിപ്പിൽ ഡോക്‌ടർ വ്യക്തമാക്കിയത്.
ഇതേ കോമഡിഷാേയിൽ സ്ത്രീവിരുദ്ധപരാമർശം നടത്തിയതിന്റെ പേരിൽ ഹിമാൻഷു ജാൻഗ്ര എന്ന ഗുരുഗ്രാം സ്വദേശിക്കെതിരെയും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്ക്കെതിരെയും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |