
ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അപകട മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കാനായി നടപ്പാക്കുന്ന സെൽ ബ്രോഡ്‌കാസ്റ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സെൽ ബ്രോഡ്‌കാസ്റ്റ് നടത്തേണ്ടതില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഈ മാസം 12നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണിലേക്ക് അർദ്ധരാത്രി സന്ദേശം എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്. എന്നാൽ, ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. പ്രധാന പദവികൾ വഹിക്കുന്നവരുടെ ഫോണുകളിലേക്ക് ഇത്തരം സന്ദേശങ്ങൾ വരുന്നത് ഒഴിവാക്കുന്നതാണ് സാധാരണ രീതി.
പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ ഫോണിൽ ലഭ്യമാക്കാൻ വേണ്ടിയാണ് സെൽ ബ്രോഡ്‌കാസ്റ്റ് നടപ്പാക്കിയത്. മൊബൈൽ റീച്ചാർജ് ചെയ്യുമ്പോഴുള്ളതുപോലുള്ള അലർട്ട് ബോക്‌സിന് സമാനമായ സന്ദേശമാണ് സെൽ ബ്രോഡ്‌കാസ്റ്റ്. വലിയ ശബ്‌ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശം ഫോണുകളിൽ എത്തിയിരുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ പദ്ധതി നടപ്പിലാക്കിയത്. 2023 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. ചുഴലിക്കാറ്റ്, ശക്തമായ മഴ എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |