
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാമെന്ന് ഇരുവരും അറിയിച്ചിരുന്നെങ്കിലും കോടതി അനുമതി നൽകിരുന്നില്ല. രണ്ടുപേരുടെയും ഇ-മെയിൽ വിലാസമടക്കം നൽകാൻ കോടതി ഇന്ന് ആവശ്യപ്പെട്ടു. നിശ്ചിത രൂപത്തിൽ വക്കാലത്ത് നൽകാത്തത് എന്തുകൊണ്ടെന്ന് കോടതി സംഗീതയുടെ അഭിഭാഷകനോട് ചോദിച്ചു.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതിന് സംഗീത വിവാഹമോചന ഹർജി നൽകിയത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമുൾപ്പെടെയാണ് സംഗീത ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവാഹമോചനത്തിന് പുറമെ ജീവനാംശവും നീലങ്കരയിലുള്ള വസതിയിൽ താമസിക്കാനുള്ള അവകാശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലും മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിലും സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. നടി തൃഷയുമായി വിജയ് അടുപ്പത്തിലാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ വീണ്ടും ഒന്നിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. വിജയ്‌യുടെ അമ്മ ശോഭ ഇരുവരെയും ഒന്നിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ വിജയ്‌യോ സംഗീതയോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |