
ആലപ്പുഴ: ശബ്‌ദമലിനീകരണത്തിനെതിരെ സുപ്രീംകോടതിയിൽ വരെ നിയമപോരാട്ടം നടത്തിയ പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ കളർകോട് ചിത്രാലയത്തിൽ പി.പി. സുമനൻ (86) നിര്യാതനായി. ലൗഡ് സ്പീക്കർ (കോളാമ്പി ) രാജ്യവ്യാപകമായി നിരോധിക്കുന്നതിലേക്ക് നയിച്ചത് സുമനന്റെ നിയമ പോരാട്ടമായിരുന്നു.
ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകലാ അദ്ധ്യാപകൻ, ഹിപ്നോട്ടിസം പരിശീലകൻ, മനഃശാസ്ത്ര കൗൺസിലർ, മനുഷ്യാവകാശ പ്രവർത്തകൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. പി.പി. സുമനന്റെ നിരവധി ശ്രദ്ധേയമായ കത്തുകൾ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേരള ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗം, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, ശബ്ദമലിനീകരണ നിവാരണ സമിതി സ്ഥാപകനും സംസ്ഥാന പ്രസിഡന്റും തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
രാമങ്കരി വേഴപ്ര പുത്തൻ കളത്തിൽ പത്മനാഭന്റെയും (ആദ്യകാല എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി), ഗൗരിയുടെയും മകനാണ്. ഭാര്യ: കെ. സുമതിഅമ്മ (ആലപ്പുഴ മെഡിക്കൽ കോളേജ് റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: സി.എസ്. രേഖ, സി.എസ്. ചിത്ര (പ്രിൻസിപ്പൽ, ശാന്തിനികേതൻ ബി.എഡ് കോളേജ്, ബംഗളൂരു). മരുമക്കൾ: ഡോ. കെ.എ. സുനിൽ, കെ.ബി. ഉണ്ണികൃഷ്ണൻ. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിൽ പഠനത്തിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |