
വിക്ടോറിയ: ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ് നൽകി സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി. ഇന്നലെ തലസ്ഥാനമായ വിക്‌ടോറിയയിലെ വിമാനത്താവളത്തിലെത്തിയ മോദിയെ ഹെർമിനി നേരിട്ടെത്തി സ്വീകരിച്ചു.
തുടർന്ന് ഹെർമിനിയുടെ കാറിൽ ഇരുനേതാക്കളും നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിലെത്തി. ഗാർഡനിൽ ഇരുവരും ചേർന്ന് വൃക്ഷത്തൈ നട്ടശേഷം, ഇവിടെ ഭീമൻ ആമകളെ വളർത്തിയിരുന്ന കേന്ദ്രവും സന്ദർശിച്ചു. സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിലെത്തിയ മോദി ഇന്ത്യൻ നിർമ്മിത ഫാസ്റ്റ് പട്രോൾ വെസലും ആംബുലൻസുകളും ബോട്ടുകളും കൈമാറി.
ഇന്ന് ഹെർമിനിയുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. നാളെ സീഷെൽസിന്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുന്ന മോദി, രാജ്യത്തെ പാർലമെന്റിൽ അഭിസംബോധന നടത്തും. രണ്ട് നാവികസേന കപ്പലുകൾ അടക്കം ഇന്ത്യൻ സേനാ വിഭാഗങ്ങളും പരേഡിൽ പങ്കെടുക്കും. നാളെ വൈകിട്ട് മോദി ഇന്ത്യയിലേക്ക് തിരിക്കും.
ഇന്ത്യൻ മഹാസമുദ്രത്തിൽ 115 ദ്വീപുകൾ ചേർന്ന രാജ്യമായ സീഷെൽസിന്റെ ജനസംഖ്യയിൽ 10 ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.
# മോദി കണ്ടത്
ജോനാഥനെ അല്ല !
സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച പ്രധാനമന്ത്രി, ഗിന്നസ് റെക്കാഡിനുടമയായ 'ജോനാഥൻ' ആമയെ കണ്ടെന്ന സോഷ്യൽ മീഡിയാ പ്രചാരണം ശരിയല്ല. ഗാർഡനിലെ ഭീമൻ ആൽഡബ്ര ആമകൾക്കാണ് അദ്ദേഹം ആഹാരം നൽകിയത്. സീഷെൽസിൽ സുലഭമായ ഇവ ലോകത്തെ രണ്ടാമത്തെ വലിയ ആമ സ്പീഷീസാണ്. ആയുസ് കൂടിയ ആമ ഇനവും ഇവയാണ്. കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിയായ 'ജോനാഥനും' ആൽഡബ്ര ആമകളുടെ കുടുംബത്തിൽപ്പെട്ടതാണ്. എന്നാൽ 194 വയസുള്ള ജോനാഥൻ തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലെന ദ്വീപിലാണുള്ളത്. 1832ൽ സീഷെൽസിൽ ജനിച്ച ജോനാഥനെ 1882 ലാണ് സെന്റ് ഹെലെനയിൽ എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |