കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽനിന്ന് ഒരുവയസുകാരിയായ മകളെ രക്ഷിക്കാൻ അമ്മ സ്വന്തം ജീവൻ ബലികൊടുത്തു. വെനസ്വേലൻ ഫുട്ബാൾ താരമായ ഹെക്‌ടർ ബെല്ലോയുടെ ഭാര്യ ആൻഡ്രിയ ബെല്ലോയാണ് മകളുടെ ജീവൻ സംരക്ഷിക്കാനായി സ്വന്തം ജീവൻ കൊടുത്തത്. ഭൂകമ്പത്തിൽ സ്വന്തം വീട് തകർന്നുവീഴുമെന്ന ഘട്ടത്തിൽ സ്വന്തം ശരീരംകൊണ്ട് മകൾ അലാനയെ മറച്ച് പിടിച്ച് സംരക്ഷിക്കുകയായിരുന്നു.
ബുധനാഴ്‌ചയാണ് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ ഹെക്‌ടർ ബെല്ലോയുടെ വീട് പൂർണമായും തകർന്നിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ ആൻഡ്രിയ ബെല്ലോയുടെ മൃതശരീരം കണ്ടെടുത്തെങ്കിലും അമ്മയുടെ ശീരത്തിൽ സംരക്ഷിക്കപ്പെട്ട അലാന അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ കാരക്കാസിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹെക്‌ടർ ബെലോ സോഷ്യൽമീഡിയയിൽ കുറിച്ചു.
'നീ എപ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ട ഹീറോ ആയിരിക്കും. നീ എത്ര അത്ഭുതകരമായിരുന്നെന്നും അവളെ എത്രമാത്രം സ്‌നേഹിച്ചിരുന്നെന്നും നമ്മുടെ കുഞ്ഞ് എപ്പോഴും ഓർക്കുമെന്ന് ഞാൻ ഉറപ്പാക്കും. അവസാന ശ്വാസത്തിൽപ്പോലും അവളെ ഉപേക്ഷിക്കാതിരുന്ന ഒരു ധീരയായ സ്‌ത്രീയായിരുന്നു നീയെന്ന് ഞാൻ അവളോട് പറയും.'- ഹെക്‌ടർ ബെല്ലോ കുറിച്ചു.
കഷ്‌ണങ്ങളായി മുറിഞ്ഞുപോയ തന്റെ ഹൃദയത്തെ സുഖപ്പെടുത്താൻ മകൾ കൂടെയുണ്ടാകണമെന്നും പഴയതുപോലെ സന്തോഷിക്കാൻ കഴിയില്ലെങ്കിലും മകളുടെ സന്തോഷത്തിനായി എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |