കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. വെനസ്വേലൻ സെഗുണ്ട ഡിവിഷൻ ക്ലബായ മാരിറ്റിമോയുടെ ഡിഫൻഡറായി കളിക്കുന്ന ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യാരാക്കായ് മേഖലയിലുണ്ടായ ഭൂകമ്പത്തിലാണ് ട്രെജോയുടെ ഭാര്യ യാനിന മാരനെല്ലയ്‌ക്കും മക്കളായ ആരോൺ, ഐൻഹോവ എന്നിവർക്കും ജീവൻ നഷ്‌ടമായത്.
ഇരട്ട ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടം സംഭവിച്ച തീരദേശ പ്രദേശങ്ങളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിലെ അപാർട്‌മെന്റിലാണ് ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ കെട്ടിടം തകർന്നുവീണിനുപിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കാണാതായതായി റിപ്പോർട്ടുകൾ വന്നിരുന്നു.മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. അപകടസമയത്ത് തന്റെ ഫുട്‌ബാൾ ക്ലബായ മാരിറ്റിമോയ്‌ക്കൊപ്പം കാരക്കാസിലായിരുന്നു ലൂക്കാസ് ട്രെജോ. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും മരണത്തിൽ ദു:ഖം പങ്കിടുന്നതായി മാരിറ്റിമോ ഔദ്യോഗിക പ്രസ്‌താവനയിറക്കി.
മൂവരുടെയും മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് ട്രജോ പങ്കുവച്ച സോഷ്യൽമീഡിയ കുറിപ്പിൽ കുടുംബത്തെ ജീവനോടെ തിരികെ കിട്ടാനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 'പ്ലായ ഗ്രാൻഡെയിലെ ഞങ്ങളുടെ കെട്ടിടം തകർന്നു. എന്റെ കുടുംബത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ആരെങ്കിലും അവരെ കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ഈ സന്ദേശം പങ്കിടുകയും ചെയ്യണം. അപകടസമയത്ത് അവർ അവിടെയുണ്ടായിരുന്നില്ലെന്നാണ് ഞാൻ വിശ്വസിക്കാൻ ആഗ്രിഹിക്കുന്നു. ദയവായി എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുക' - ട്രെജോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |