
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര പ്രദേശത്തെ തെങ്ങുകൾക്ക് വ്യാപകമായി കാറ്റുവീഴ്ച രോഗം. ചെറിയ പുരയിടമുള്ള വീടുകളിൽ പോലും നാളികേരം ലഭിച്ചിരുന്നത് പറമ്പുകളിൽ നട്ടുവളർത്തിയ രണ്ടോ,മൂന്നോ തെങ്ങുകളിൽ നിന്നുമായിരുന്നു. എന്നാലിപ്പോൾ മണ്ഡരിരോഗത്തിന് പിന്നാലെ തെങ്ങുകളിലെ മഞ്ഞളിപ്പ്, മണ്ടചീയൽ തുടങ്ങിയ കാറ്റുവീഴ്ച രോഗങ്ങൾ ബാധിച്ചതോടെ തെങ്ങിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങൾ പ്രതിസന്ധിയിലായി. തെങ്ങിൻ തോട്ടം സ്വന്തമായുള്ള കേര കർഷകരും ഇതോടെ ബുദ്ധിമുട്ടിലായി. സാധാരണ ഇടവപ്പാതി മഴക്കാലം കഴിഞ്ഞാൽ പുഷ്ടിയോടെ നല്ലീടിനായി കായ്ച്ചുകുലക്കേണ്ട തെങ്ങുകൾ ഒട്ടുമിക്കതും രോഗബാധ കാരണം കരിഞ്ഞുണങ്ങുകയാണ്.
കർഷകർ പ്രതിസന്ധിയിൽ
ഒരു ഏക്കറിൽ ശരാശരി 70 തെങ്ങുകളുള്ള ഒരു കർഷകന് ഒരു തെങ്ങിൽ നിന്ന് പ്രതിവർഷം ശരാശരി 60 തേങ്ങ ലഭിക്കുന്നുവെന്ന് കണക്കാക്കിയാൽ ആകെ ലഭിക്കുന്നത് 4200 തേങ്ങകളാണ്. ഇത് ഏകദേശം 1680 കിലോ നാളികേരം വരും. ഇത്രയും ഉത്പാദനത്തിൽ നിന്ന് കർഷകന് ഒരു വർഷം ലഭിക്കുന്ന ലാഭം 13,440 രൂപ മാത്രാണ്. അതായത് ഒരു ഏക്കർ സ്ഥലത്ത് ഒരു വർഷം മുഴുവൻ അധ്വാനിക്കുന്ന കർഷകന് പ്രതിമാസം ലഭിക്കുന്നത് കേവലം 1120രൂപ.കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിപണിയിൽ ആവശ്യക്കാർ കുറയുന്നതും വിലയെ ബാധിക്കുന്നു. തെങ്ങുകയറ്റ തൊഴിലാളികളുടെ ഉയർന്ന കൂലിയും വളങ്ങളുടെ വിലക്കയറ്റവും കൃഷി ചെലവ് കുത്തനെ കൂട്ടുന്നു.
രോഗം വരുത്തുന്നത് ഗവേഷണ കേന്ദ്രമെന്ന്
തെങ്ങുകളുട പരിരക്ഷക്കായി ആരംഭിച്ച അവണാകുഴിക്ക് സമീപം കട്ടച്ചൽകുഴി തെങ്ങ് ഗവേഷണ കേന്ദ്രത്തിലെ തെങ്ങുകൾക്ക് മുഴുവൻ മഞ്ഞളിപ്പ് രോഗമാണ്. ഇവിടെ നിന്നു വാങ്ങിയ തെങ്ങുകൾ വഴി പടർന്നതാണ് സമീപ പ്രദേശത്തെ തെങ്ങുകളിലെ രോഗങ്ങളെന്ന് കർഷകർ പറയുന്നു. രോഗബാധിതമായ തെങ്ങിൽ നിന്നുള്ള തേങ്ങ മറ്റു സ്ഥലങ്ങളിൽ നിന്നെത്തിച്ച് തൈകളാക്കിയപ്പോഴാണ് ഗവേഷണ കേന്ദ്രത്തിൽ രോഗം വന്നുപ്പെട്ടത്. ഈ തെങ്ങിൻ തൈകളാണ് താലൂക്കിലെ കൃഷിഭവനുകളിൽ നിന്നും കർഷകർക്ക് സബ്സിഡി വിലക്ക് വിറ്റത്. ഈ തെങ്ങിൻ തൈകൾ മറ്റ് തെങ്ങുകളിലേക്കും രോഗം പടർത്തി. ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റുകളാകട്ടെ രോഗത്തിന് ചികിത്സ കണ്ടുപിടിക്കുന്നതിന് പകരം തെങ്ങ് മൂടോടെ വെട്ടിക്കളയാനാണ് കർഷകരെ ഉപദേശിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |