നെയ്യാറ്റിൻകര: പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഒൻപത് മാസം മുൻപ് കോടതി റോഡ് വെട്ടിപ്പൊളിച്ച് പണി പൂർത്തിയാക്കിയ ശേഷം ടാർ ഇടാനിരിക്കെ കഴിഞ്ഞ ദിവസം വീണ്ടും പൈപ്പ് പൊട്ടിയത് അന്വേഷിക്കണമെന്ന ആവശ്യമുയരുന്നു. ദ്രവിച്ച പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ തീർന്നതായി വാട്ടർ അതോറിട്ടി പി.ഡബ്ല്യു.ഡി അധികൃതരെ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കോടതി റോഡിൽ പൈപ്പ് ലൈൻ പൊട്ടിയത്.
നെയ്യാറിലെ കുരവണിക്കടവിൽ നിന്നും ടൗണിലേക്ക് ജലമെത്തിക്കുന്ന പഴയ കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയതെന്നാണ് ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ വാദം. ഇക്കാരണത്താൽ ടൗണിലെ ജലവിതരണം താത്കാലികമായി മുടങ്ങുകയും ചെയ്തു.
ഗ്രാമം ജംഗ്ഷനിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ടൗണിലേക്ക് ജലമെത്തിക്കുന്ന കോടതി റോഡിലെ പൈപ്പ് ലൈനുകൾ മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. അതിനും ഒൻപത് മാസമെടുത്തു. അതേ സമയം കുരവണിക്കടവിൽ നിന്നും ജലമെത്തിക്കുന്ന പഴയ ലോഹപ്പൈപ്പുകൾ മാറ്റിയിരുന്നില്ല. ഈ പൈപ്പുകൾ വീണ്ടും മാറ്റുന്നതിന് കാലതാമസമെടുക്കും. ഇതിലേക്കായി പുതിയടെൻഡർ ക്ഷണിച്ച് കരാറുകാരനെ ഏല്പിച്ചാൽ മാത്രമേ പണി തുടങ്ങാൻ കഴിയുകയുള്ളു. രണ്ട് പൈപ്പ് ലൈനുകളും ഒരുമിച്ച് മാറ്റിയിരുന്നെങ്കിൽ ടാറിംഗ് ജോലികൾ ഒരിക്കൽ മാത്രം ചെയ്താൽ മതിയായിരുന്നു. പുതിയ പൈപ്പ് ലൈൻ പൊട്ടൽ വന്നതോടെ ടാറിംഗും നീണ്ടേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |