
ലണ്ടൻ: ഫുട് പാത്തിലൂടെ നടന്നു വരികയായിരുന്ന യുവതിയെ റോഡിലേക്ക് തള്ളിയിട്ട കേസിൽ ഒൻപത് വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി ലണ്ടൻ പൊലീസ്. യുകെ രാജകുടുംബവുമായി ബന്ധമുള്ള കോടീശ്വരനായ ബാങ്ക് ഡയറക്ടറെയാണ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മേയിൽ നടന്ന, 'പുട്നി പുഷർ' എന്ന പേരിൽ ലോകമെമ്പാടും ചർച്ചയായ കേസിലാണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റ് നടന്നത്. ലണ്ടനിലെ ആഡംബര വസതിയിൽ നിന്നാണ് 44 കാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. മുൻ ബ്രിട്ടീഷ് ആർമി ഓഫീസർ കൂടിയായ ഇയാൾ സ്വകാര്യ ബാങ്കിന്റെ ഡയറക്ടറായി ജോലി ചെയ്യുകയാണ്.
2017 മേയ് 5-നായിരുന്നു കേസിനാസ്പദമായ സംഭവം. പുട്നി പാലത്തിലൂടെ രാവിലെ നടന്നുപോവുകയായിരുന്ന 33 കാരിയായ യുവതിയെ, എതിരെ ഓടിവന്ന ഒരാൾ യാതൊരു കാരണവുമില്ലാതെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ആ സമയം എതിരെ വന്ന ഡബിൾ ഡക്കർ ബസിന്റെ മുന്നിലേക്ക് യുവതി വീണു. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാൽ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ ടയർ യുവതിയുടെ തലയിൽ നിന്നും ഏതാനും ഇഞ്ചുകൾ മാത്രം അകലെയാണ് നിന്നത്. യുവതിയെ തള്ളിയിട്ടയാൾ തിരിഞ്ഞുപോലും നോക്കാതെ ഓട്ടം തുടർന്നു. 15 മിനിട്ടിന്ശേഷം ഇതേ ജോഗർ പാലത്തിലൂടെ തിരികെ ഓടിവരികയും നാട്ടുകാർ സഹായിക്കുന്നതിനിടയിൽ യുവതി വിളിച്ചുകൂവിയിട്ടും ഇയാൾ നിൽക്കാതെ ഓടിപ്പോവുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്ന് ലോകമെമ്പാടും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കേസ് അന്വേഷിച്ച ലണ്ടൻ പൊലീസ് അമ്പതിലേറെ പേരെ ചോദ്യം ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും, കൃത്യമായ തെളിവുകളില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. ഒടുവിൽ 2018ൽ പൊലീസ് ഈ കേസ് അവസാനിപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച ഒരു രഹസ്യ വിവരമാണ് കേസിൽ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ലണ്ടനിലെ വീട്ടിൽ റെയ്ഡ് നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. വധശ്രമക്കുറ്റമാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾക്കിടയിൽ നിന്ന് മായാത്ത ഈ സംഭവം 2024ൽ ഒരു നാടകത്തിന് വരെ പ്രചോദനമായി. ഐറിഷ് നാടകകൃത്ത് സോന്യ കെല്ലി എഴുതിയ 'വൺസ് അപ്പോൺ എ ബ്രിഡ്‌ജ്' എന്ന നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. യുവതിയെ രക്ഷിച്ച ബസ് ഡ്രൈവർ ഒലിവർ സാൽബ്രിസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഇപ്പോഴും ആ പാലത്തിലൂടെ പോകുമ്പോൾ തന്റെ നെഞ്ച് കാളുമെന്നാണ്. അന്ന് ആ യുവതി തന്നോട് ചോദിച്ചത് എന്തിന്? എന്തിന് എന്നെ ഇയാൾ തള്ളിയിട്ടു? എന്ന ചോദ്യം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒടുവിൽ ഒൻപത് വർഷങ്ങൾക്ക് ശേഷം ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ലണ്ടൻ പൊലീസ് പ്രതിയെ ഇരുമ്പഴിക്കുള്ളിലാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |