
ഡെറാഡൂൺ: ഹോംസ്റ്റേയിൽ ഇരുപത്തിയേഴുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ ഐടി കമ്പനിയിലെ ജീവനക്കാരി പി. രാധാ ഗായത്രിയാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലാണ് സംഭവം. ഭർത്താവ് സൗമ്യ ശ്രീചരനൊപ്പം മസൂറിയിൽ ടൂറിനെത്തിയതായിരുന്നു ഇവർ. പുണെയിലുള്ള ഐടി പ്രൊഫഷണലാണ് ഭർത്താവ് ശ്രീചരൺ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ഇരുവരും 2025 നവംബർ എട്ടിനായിരുന്നു വിവാഹിതരായത്.

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ജൂൺ 13ന് ഡൽഹിയിൽ നിന്നും ഋഷികേശിലെത്തിയ ദമ്പതികൾ, പിറ്റേന്ന് (ജൂൺ 14) രാത്രി വൈകിയാണ് മസൂറിയിലെ തിപ്രിധാറിലുള്ള ഹോംസ്റ്റേയിൽ എത്തിയത്. രാത്രി 11.30ഓടെ ഇവർ ഹോംസ്റ്റേയിലെ മുറിയിൽ ചെക്ക്ഇൻ ചെയ്തു. ഭർത്താവിന്റെ മൊഴിയനുസരിച്ച് രാത്രിയിൽ ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം പുലർച്ചെ 3.30ഓടെയാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ രാവിലെ ഉണർന്നപ്പോൾ ഭാര്യയെ വിവസ്ത്രയായ നിലയിൽ മുറിയിലെ തറയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. മൂക്കിൽ നിന്ന് ചോര ഒലിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ രാവിലെയാണ് ഹോംസ്റ്റേയിൽ യുവതി അബോധാവസ്ഥയിലാണെന്ന വിവരം മസൂറി പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ ആംബുലൻസും പൊലീസും സ്ഥലത്തെത്തി. ആംബുലൻസിലുണ്ടായിരുന്ന ഫാർമസിസ്റ്റ് പരിശോധിച്ച ശേഷമാണ് യുവതി മരിച്ചതായി സ്ഥിരീകരിച്ചത്. മൃതദേഹം വസ്ത്രങ്ങളില്ലാതെയായിരുന്നു തറയിൽ കിടന്നിരുന്നത്. കട്ടിലിലെ വിരിപ്പിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ നിന്നും രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്. യുവതിയുടെ മൃതദേഹം ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |