
ഹെെദരാബാദ്: കള്ളനോട്ട് അച്ചടിച്ച ദമ്പതികളെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. രാജു എന്ന ബെസവാഡ രാജീവ് (30), ഭാര്യ ദുർഗം പവാനി (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം. യൂട്യൂബ് നോക്കി പഠിച്ചാണ് ദമ്പതികൾ കള്ളനോട്ട് പ്രിന്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടുകളും പ്രിന്റർ സ്കാനറും പേപ്പർ സ്റ്റോക്കും പൊലീസ് പിടിച്ചെടുത്തു.
'യൂട്യൂബ് വീഡിയോകളിൽ നിന്നാണ് പ്രതികൾ വ്യാജ കറൻസി അച്ചടിക്കാൻ പഠിച്ചത്. അവർ എച്ച്പി പ്രിന്റർ, ബോണ്ട് പേപ്പർ മറ്റ് വസ്തുക്കൾ എന്നിവ ഓൺലെെനായി വാങ്ങി വീട്ടിൽ തന്നെയാണ് വ്യാജ 500 രൂപ നോട്ടുകൾ നിർമ്മിച്ചത്. തിരക്കേറിയ കടകൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതികൾ നോട്ട് നൽകിയത്'- നൽഗൊണ്ട ഡിഎസ്‌പി കെ ശിവറാം റെഡ്ഡി പറഞ്ഞു.

ഉയർന്ന നിലവാരമുള്ള ബോണ്ട് പേപ്പറുകളാണ് കള്ളനോട്ട് നിർമ്മാണത്തിന് പ്രതികൾ ഉപയോഗിച്ചിരുന്നത്. ശേഷം ഇത് നോട്ടിന്റെ ആകൃതിയിൽ കത്രിക ഉപയോഗിച്ച് മുറിച്ചിരുന്നു. ദമ്പതികൾ പാൽക്കാരന് വ്യാജ നോട്ട് നൽകിയതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. പാൽക്കാരൻ അവുല കിരൺ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ രുപീകരിച്ചു. കഴിഞ്ഞദിവസമാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ 7,500 രൂപയുടെ 500 രൂപ നോട്ടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |