
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസിനും മുസ്ലിം ലീഗിനും പിന്നാലെ എം.ഡി.എം.കെയും സഖ്യം വിട്ടു. ഒമ്പത് വർഷത്തെ ബന്ധം വിടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമം നടന്നുവെന്നും സർക്കാർ രൂപീകരിക്കാൻ അണ്ണാ ഡി.എം.കെയുമായി രഹസ്യ നീക്കം നടത്തിയെന്നും ആരോപിച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ ടിവി.കെ.യുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേരാനാണ് സാദ്ധ്യത.
ഇന്നലെ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ടി.വി.കെ സർക്കാരിനെ പാർട്ടി സ്വാഗതം ചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കൽ, തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവരുതെന്ന് എം.ഡി.എം.കെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. അതേസമയം പ്രമേയത്തിൽ ടി.വി.കെയിൽ ചേരുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാർട്ടിയുടെ രണ്ട് എം.എൽ.എമാരും യോഗം ബഹിഷ്‌കരിച്ചു. ഇരുവരും ഡി.എം.കെയ്‌ക്കൊപ്പം തുടർന്നേക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |