
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പ്രതികൾ നോട്ടുകെട്ടുകൾ വസ്ത്രത്തിൽ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് എസ്ഐടിയ്ക്ക് ലഭിച്ചത്. 39 ദിവസത്തിനിടെ 70 തവണ തട്ടിപ്പ് നടന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ, ഓഡിറ്റ് രേഖകൾ, നോട്ട് എണ്ണൽ പ്രക്രിയ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തൽ. ഉദ്യോഗസ്ഥർ പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയില്ല, മോഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആദ്യം തന്നെ പ്രതികൾ മാറ്റിയിരുന്നു എന്നതുൾപ്പെടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നും ഇത്തരത്തിൽ തട്ടിയെടുത്ത പണം തന്ത്രപരമായി അയോദ്ധ്യ രാമക്ഷേത്രത്തിന് പുറത്തെത്തിക്കുകയും അവരുടെ താമസസ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്നതായും എസ്ഐടി കണ്ടെത്തിയതായാണ് വിവരം.
ക്ഷേത്രത്തിൽ നടന്ന വൻകൊള്ളയെ തുടർന്ന് കഴിഞ്ഞ ദിവസം ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും സംഭാവന തട്ടിപ്പിൽ ആരോപണനിഴലിലായ ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചിരുന്നു. ഇരുവരേയും കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, കേസിൽ ജുഡീഷ്യൽ കസ്റ്റസിയിൽ വിട്ട എട്ട് പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നു ദിവസത്തേക്കാണ് എട്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |