
ടെഹ്‌റാന്‍: തങ്ങളുടെ താത്പര്യങ്ങളെ മറികടന്നുള്ള ക്രമീകരണങ്ങളുമായി വരുന്ന കപ്പലുകള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. രാജ്യത്തിന് താത്പര്യങ്ങളും തീരുമാനങ്ങളുമുണ്ട്, അതിനെതിരെ നില്‍ക്കുന്നവരുടെ കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ സുരക്ഷ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി പറഞ്ഞത്. അമേരിക്കയുടെ ഒപ്പം നില്‍ക്കരുതെന്ന സന്ദേശം കൂടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഇൗ പ്രസ്താവനയിലൂടെ ഇറാന്‍ നല്‍കുന്നത്.
ഹോര്‍മുസില്‍ തായ്‌വാന്റെ കണ്ടെയ്‌നര്‍ വെസ്സലിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ചുള്ള ഇറാന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്. ധാരണാപത്രത്തില്‍ പറഞ്ഞിട്ടുള്ളത് അനുസരിച്ച് വേണം കപ്പല്‍ ഗതാഗതം നടക്കേണ്ടത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സമാന്തര പാതകള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്മേലുള്ള തങ്ങളുടെ നിയന്ത്രണാധികാരം ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്കയും ആറ് ഗള്‍ഫ് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ തള്ളിക്കളഞ്ഞു. നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്രമായ കപ്പല്‍ ഗതാഗതം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇറാന്‍ കപ്പലുകളെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി.
തായ്‌വാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന സ്ഥിരീകരണം വന്നതിന് ശേഷം ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞുവെന്നാണ് ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി കപ്പലുകളാണ്. തായ്‌വാന്‍ കപ്പലിന് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകളെയും ആയിരക്കണക്കിന് നാവികരെയും ഒഴിപ്പിക്കാനുള്ള പദ്ധതി യുഎന്‍ കപ്പല്‍ ഏജന്‍സി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |