
കറാച്ചി: സേനാ മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രയേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദ് പദ്ധതിയിട്ടെന്ന അവകാശവാദം നിഷേധിച്ച് പാകിസ്ഥാൻ. റിപ്പോർട്ട് വ്യാജവും തികച്ചും അസംബന്ധവുമാണെന്ന് പാക് സൈന്യം പ്രതികരിച്ചു. ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്ട്രീയ വിശകലന വിദഗ്ദനുമായ പെപെ എസ്കോബാറാണ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. അടുത്തിടെ സ്വിറ്റ്സർലൻഡിൽ നടന്ന ഇറാൻ - യു.എസ് സമാധാന ചർച്ചയിൽ മദ്ധ്യസ്ഥതയ്ക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം മുനീറും പങ്കെടുത്തിരുന്നു. ഈ സമയം മുനീർ അടക്കം പാക് സംഘത്തെ ഇല്ലാതാക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൊസാദിന് നിർദ്ദേശം നൽകിയെന്നാണ് എസ്കോബാറിന്റെ വാദം. വിവരം ലഭിച്ച പാക് സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശ്രമം തടഞ്ഞെന്നും ഒമാൻ മുഖേന പാകിസ്ഥാൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയെന്നും എസ്കോബാർ സോഷ്യൽ മീഡിയയിലൂടെ തെളിവുകളില്ലാതെ അവകാശപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |