
ലണ്ടൻ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റത്തിനൊരുങ്ങി കൗമാര താരം വൈഭവ് സൂര്യവംശി. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ താരം ഇന്ത്യക്കായി പാഡണിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, വൈഭവിനെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറോട് ഉപമിച്ച് മുൻ ഇന്ത്യൻ ക്യാപ്ടൻ കപിൽ ദേവ് രംഗത്തെത്തി. ഒരു പ്രതിഭയുടെ യഥാർത്ഥ മൂല്യം എത്ര വേഗത്തിൽ ടീമിലെത്തി എന്നതിലല്ല, എത്ര കാലം ഫോം നിലനിർത്തി അവിടെ തുടരുന്നു എന്നതിലാണെന്നും കപിൽ ദേവ് ഓർമ്മിപ്പിച്ചു. പഞ്ച്കുളയിൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വൈഭവ് വളരെ ചെറിയ കുട്ടിയാണ്. എന്നാൽ അസാധാരണ പ്രതിഭയുള്ള കളിക്കാരനെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. 16-ാം വയസിൽ സച്ചിൻ എങ്ങനെയായിരുന്നോ അതുപോലെയാണ് അവനും. പക്ഷെ സച്ചിനെപ്പോലെ ഇത്രയും നീണ്ട കാലം കളിക്കാൻ സാധിക്കുമോ? ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. 20-22 വയസാകുമ്പോൾ അവന്റെ കരിയർ നമുക്ക് വിലയിരുത്താം. വൈഭവിനും ടീം ഇന്ത്യക്കും എന്റെ എല്ലാവിധ ആശംസകളും.' കപിൽ ദേവ് പറഞ്ഞു.
1989ൽ പാകിസ്ഥാനെതിരെയാണ് സച്ചിൻ ടെണ്ടുൽക്കർ 16-ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് കപിൽ ദേവ് ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ഇപ്പോൾ മുപ്പതിലധികം വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറി സച്ചിന്റെ റെക്കാഡ് മറികടക്കാൻ ഒരുങ്ങുകയാണ് വൈഭവ്.
അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിലും തുടർന്ന് നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സ്‌ക്വാഡിലും വൈഭവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കർ വൈഭവിനെ ഒരു 'ഗെയിം ചേഞ്ചർ' എന്നാണ് വിശേഷിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |